മരട്: കുണ്ടന്നൂര്‍-തേവര പാലത്തിലെ ടോള്‍ നിരക്ക് നൂറുശതമാനം വര്‍ദ്ധിപ്പിച്ചു കൊണ്ട് പുറപ്പെടുവിച്ച ടെണ്ടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റേതാണ് ഇടക്കാല ഉത്തരവ്. നെട്ടൂര്‍ സ്വദേശി സിദ്ധിഖ് അരിക്കനേഴത്ത് അഡ്വ. ഷെറി ജെ. തോമസ് മുഖേന നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. ജൂണ്‍ അവസാനത്തോടെ ലേലം നടത്തുന്നതിനായിരുന്നു ടെണ്ടര്‍ വിളിച്ചിരുന്നത്. 2015 ഡിസംബര്‍ മാസത്തില്‍ ടെണ്ടര്‍ വിളിച്ചിരുന്നെങ്കിലും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ അധികൃതര്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. വീണ്ടും അതേ ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇപ്പോഴും ടെണ്ടര്‍ വിളിച്ചിരിക്കുന്നത്.
ഇതിനെതിരെയാണ് ഹര്‍ജി നല്‍കിയത്. 2000 മുതല്‍ തുടങ്ങിയ ടോള്‍ പിരിച്ചെടുത്ത തുകയുടെ കണക്കുകള്‍ പുറത്ത് വിടണമെന്നും, ആജീവനാന്ത കാലത്തേക്കുള്ള ടോള്‍ പിരിവു പാടില്ലെന്നും, 2016 ലെ വാഹനങ്ങളുടെ എണ്ണം 2000ല്‍ ഉണ്ടായിരുന്ന വാഹനങ്ങളുടെ എണ്ണത്തേക്കാള്‍ എത്രയോ ഇരട്ടിയായിട്ടും ടോള്‍ നിരക്ക് നൂറുശതമാനം ഉയര്‍ത്തുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ടോളിനെതിരെ കഴിഞ്ഞ ചൊവാഴ്ച മരട് നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ സമരസമിതിയുടെ പ്രതിഷേധവും നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: