ആലപ്പുഴ: രാഷ്ട്രീയ കേരളത്തിന്റെ വിപഌവ നായിക കെ.ആര്. ഗൗരിയമ്മ 97ന്റെ നിറവില്‍. പിറന്നാള്‍ ആഘോഷം ഇന്ന് നടക്കും. മിഥുന മാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഗൗരിയമ്മയുടെ ജനനം, അതായത് 1919 ജൂലൈ 14ന്. ഇന്ന് രാവിലെ 10.30ന് ചാത്തനാട് കളത്തിപ്പറമ്പ് വീട്ടില്‍ ഗൗരിയമ്മ പിറന്നാള്‍ കേക്കുമുറിക്കും. പ്രത്യേകിച്ച് ആരെയും ക്ഷണിച്ചിട്ടില്ല, എങ്കിലും മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് പിറന്നാള്‍ ആശംസ അര്‍പ്പിച്ച് പ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ വീട്ടിലെത്തും. ഉച്ചയ്ക്കു പായസം ഉള്‍പ്പെടെയുള്ള പിറന്നാള്‍ സദ്യ സമീപത്തെ റോട്ടറി ക്ലബ്ഹാളില്‍ ഒരുക്കിയിട്ടുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ സ്നേഹിക്കുന്നവര്‍ക്കും ഒപ്പമിരുന്നാകും പതിവുപോലെ ഗൗരിയമ്മയുടെ പിറന്നാള്‍സദ്യ. ഈ പ്രായത്തിലും സജീവമാണ് ഗൗരിയമ്മ. അനുദിനം നടക്കുന്ന ഓരോ സംഭവ വികാസങ്ങളും കൃത്യമായി നിരീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യും അവര്‍. കേരളത്തില്‍ സ്ത്രീപീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിലെ നിരാശ കഴിഞ്ഞ ദിവസവും അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രകടിപ്പിച്ചു.
ചെറുപ്പത്തിലേ ഇടതുരാഷ്ട്രീയത്തില്‍ സജീവമായ ഗൗരിയമ്മ സിപിഎമ്മിലെ ജാതിരാഷ്ട്രീയത്തിന് ഇരയായി ഇരുപത് വര്‍ഷം മുന്‍പ് പാര്‍ട്ടിവിടുകയും യുഡിഎഫില്‍ ചേക്കേറുകയുമായിരുന്നു. വലതുമുന്നണിയിലെ കാലുവാരലിനെ തുടര്‍ന്ന് വീണ്ടും ഇടതുപക്ഷത്തെത്തിയ ഗൗരിയമ്മയേയും ജെഎസ്എസിനേയും ഇതുവരെയും മുന്നണിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രാഷ്ട്രീയത്തിനതീതമായ നിലപാടുകളാണ് ഗൗരിയമ്മയ്ക്ക് ഇപ്പോഴുള്ളത്. ഒരുകാലത്ത് ഈശ്വരവിശ്വാസികളെ അധിക്ഷേപിച്ചവര്ക്കൊപ്പമായിരുന്ന ഗൗരിയമ്മ ഇന്ന് ഉറച്ച കൃഷ്ണഭക്തയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: