വര്‍ക്കല: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി മന്ദിരം സന്ദര്‍ശിച്ചു. ഒരുമണിയോടുകൂടി ശിവഗിരിയിലെത്തിയ അമിത്ഷാ ആദ്യം മഹാസമാധിയിലേക്കാണ് പോയത്. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ സന്യാസിമാരായ സ്വാമി ഗുരുപ്രസാദ്, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അഭയാനന്ദ, ശ്വാമി ശാരദാനന്ദ, സ്വാമി കൃഷ്ണാനന്ദ, സ്വാമി വിദ്യാനന്ദ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു, ബിജെപി ദേശീയ സഹസംഘടന സെക്രട്ടറി ബി.എല്‍. സന്തോഷ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖര്‍ എംപി, ബിഡിജെഎസ് ദേശീയ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കൊപ്പമാണ് അമിത്ഷാ എത്തിയത്.
മഹാസമാധിയിലെപൂജകള്ക്ക് ശേഷം ഗുരുദേവന് പിന്തുടര്ച്ചാവകാശിയായി വാഴിച്ച ദിവ്യശ്രീ ബോധാനന്ദസ്വാമികളുടെ സമാധിമന്ദിരത്തില്‍ ദര്‍ശനവും നടത്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, നോബല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ് ടാഗോര്‍, ദീനബന്ധു സി.എഫ്. ആന്‍ഡ്രൂസ് എന്നിവര്‍ ഗുരുദേവനെ വന്ന് സന്ദര്‍ശിച്ച വൈദികമഠത്തില് എത്തി അവിടെയും പ്രണാമമര്‍പ്പിച്ചു. അതിനുശേഷം 1912ല്‍ ശ്രീനാരായണ ഗുരുദേവനാല് പ്രതിഷ്ഠിതമായ ശാരദാമഠത്തിലെ വിദ്യാദേവതയുടെ സൗധത്തിലും പ്രതേ്യകമായ പൂജകള്‍ നടത്തി. ശിവഗിരി ധര്‍മ്മ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയെ കണ്ട് പാദനമസ്ക്കാരം ചെയ്തു. പിന്നീട് ശിവഗിരി ഗസ്റ്റ്ഹൗസില്‍ എത്തി ഉച്ചഭക്ഷണവും കഴിഞ്ഞ് സന്യാസിമാരുമായി അമിത് ഷാ ശിവഗിരിമഠത്തിന്റെ സമഗ്രമായ വികസനത്തെപ്പറ്റി ചര്‍ച്ച നടത്തി.
ശിവഗിരി മഠം നേരത്തെ സമര്‍പ്പിച്ചിരുന്ന പദ്ധതികളായ പ്രസാദ്, ഹൃദയ, ടൂറിസം സര്‍ക്കുലര്‍ (സ്വദേശി ദര്ശന്), സമഗ്രവികസനത്തിനുള്ള ശിവഗിരി പാക്കേജ്, ശിവഗിരി മെഡിക്കല്‍ കോളേജ്, അന്താരാഷ്ട്ര ശ്രീനാരായണ മ്യൂസിയം, ശിവഗിരിയില്‍ തീര്‍ത്ഥാടന പന്തല്‍, ശിവഗിരി ലാന്‍ഡ്സ്കേപ്പിങ്, വര്‍ക്കലയില്‍ ഒരു ഹൈടെക്ക് റെയില്‍വേ സ്റ്റേഷന് എന്നിവയ്ക്ക് സഹായിക്കാമെന്ന് അമിത് ഷാ വാഗ്ദാനം നല്‍കിയതായി ചര്‍ച്ചയ്ക്കുശേഷം ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറി എന്നിവര്‍ അറിയിച്ചു.
കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്കോ തിരുവനന്തപുരം ഇന്റനാഷണല്‍ എയര്‍പോര്‍ട്ടിനോ ശ്രീനാരായണഗുരുദേവന്റെ പേര് നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം നല്‍കിയതായും സ്വാമിമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: