കണ്ണൂര്‍: കസ്റ്റഡിയിലെടുത്ത മണല്‍ ലോറി വില്ലേജ് ഓഫീസറെ ബന്ദിയാക്കി മോചിപ്പിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കും ബന്ദിയാക്കപ്പെട്ട വില്ലേജ് ഓഫീസര്‍ക്കുമെതിരെ സിപിഎം രംഗത്ത്. ജില്ലാ കലക്ടറുടെയും വില്ലേജാഫീസറുടേയും നടപടികള്‍ ദൂരൂഹമാണെന്നും കൃത്യമായ രേഖഖള്‍ സഹിതമാണ് മണല്‍ കടത്തിയതെന്നും നടക്കാത്ത സംഭവത്തിന്റെ പേരില്‍ കളളക്കേസെടുക്കുകയായിരുന്നു പോലീസെന്നുമാണ് സിപിഎം മയ്യില്‍ ഏരിയ കമ്മിറ്റിയംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന കയരളം വില്ലേജ് ഓഫീസില്‍ നടന്ന അതിക്രമങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ വാര്‍ത്ത വരികയും സിപിഎം മണല്‍മാഫിയ ബന്ധമാണ് വില്ലേജ് ഓഫീസറെ ഉപരോധിക്കുന്നതിലും ലോറി മോചിപ്പിച്ചതിനും പിന്നിലെന്ന ആരോപണം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് മയ്യില്‍ മേഖലയിലെ ഉന്നത നേതാക്കള്‍തന്നെ ഇന്നലെ പത്രസമ്മേളനവുമായി രംഗത്തെത്തിയത്.
മയ്യിലില്‍ പ്രവര്‍ത്തിക്കുന്ന മില്‍ക്ക് സൊസൈറ്റിയുടെ കെട്ടിട നിര്‍മ്മാണവുമായാണ് ബന്ധപ്പെട്ടാണ് മണല്‍ കടത്തിയതെന്നും മറിച്ചുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ഇവരുടെ വാദം. വില്ലേജ് ഓഫീസര്‍ തന്റെ അധികാരപരിധിവിട്ടാണ് മണല്‍ ലോറി പിടികൂടിയതെന്നും കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് കലക്ടറുടെയും വില്ലേജ് ഓഫീസറുടെയും നടപടിയെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ കൃത്യമായി ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് തന്റെ അധികാര പരിധിയില്‍പ്പെട്ട കയരളം വില്ലേജില്‍ നിന്നാണ് താന്‍ ലോറി പിടിച്ചെടുത്തതെന്നും ലോറിക്ക് മണല്‍ കടത്താനുള്ള പാസോ ആര്‍സി ബുക്കോ ഡ്രൈവര്‍ക്ക് ലൈസന്‍സോ ഉണ്ടായിരുന്നില്ലെന്നും വില്ലേജ് ഓഫീസര്‍ ജന്മഭൂമിയോട് പറഞ്ഞു. ലോറി പിടിച്ചെടുത്തത് മുതല്‍ മുഴുവന്‍ നടപടി ക്രമങ്ങള്‍ക്കും തന്റെ പക്കല്‍ മതിയായ രേഖയുണ്ടെന്നും എവിടേയും ഹാജരാക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 16 ന് അനധികൃതമായി കടത്തുകയായിരുന്ന മണല്‍ലോറി കസ്റ്റഡിയിലെടുത്ത് മഹസ്സര്‍ തയ്യാറാക്കുന്നതിനിടയിലാണ് മുപ്പതോളം വരുന്ന സിപിഎം സംഘം മയ്യില്‍ കയരളം വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസറെ മൂന്നുമണിക്കൂറോളം ബന്ദിയാക്കി പിടികൂടിയ ലോറി മോചിപ്പിച്ചുകൊണ്ടുപോയത്. കയരളം വില്ലേജ് ഓഫീസര്‍ കോട്ടയം സ്വദേശിയായ എസ്.അരുണിനെയാണ് മണല്‍ മാഫിയാസംഘം ബന്ദിയാക്കിയത്. ലോറിക്ക് മണല്‍ കടത്താനുള്ള പാസോ ആര്‍സി ബുക്കോ ഡ്രൈവര്‍ക്ക് ലൈസന്‍സോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വണ്ടി പിടിച്ചെടുത്ത് മഹസ്സര്‍ തയ്യാറാക്കി തളിപ്പറമ്പ് തഹസില്‍ദാര്‍ മുമ്പാകെ ഹാജരാക്കാന്‍ വില്ലേജ് ഓഫീസര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് ഓഫീസറെ ഉപരോധിച്ച് താക്കോല്‍ കൈവശപ്പെടുത്തി ലോറിയുമായി സംഘം കടന്നുകളഞ്ഞത്. പിടികൂടിയ ശേഷം വ്യാജ പാസുമായി സംഘം സ്ഥലത്തെത്തിയെങ്കിലും പാസില്‍ സമയം ഉള്‍പ്പെടെ രേഖപ്പെടുത്താത്തതിനാല്‍ വില്ലേജ് ഓഫീസര്‍ ഇത് സ്വീകരിച്ചില്ല. മണ്ണു കയറ്റിവന്ന മറ്റൊരു ലോറിയും ഇതേസമയം വില്ലേജ് ഓഫീസര്‍ പിടികൂടിയിരുന്നു. ഈ വാഹനവും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാതെ ഉടമകള്‍ സ്ഥലത്തുനിന്നും എടുത്തുകൊണ്ടുപോവുകയായിരുന്നു. സംഭവം വില്ലേജ് ഓഫീസര്‍ ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് പ്രശ്നം തേച്ചുമാച്ചുകളയാനുള്ള നീക്കം നടത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ കുറിപ്പിട്ടതും സ്ഥലം മാറ്റത്തിന് അപേക്ഷിച്ചതിനെയും തുടര്‍ന്ന് കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഫേസ് ബുക്കിലെ വില്ലേജാഫീസറുടെ പോസ്റ്റിനെതിരെയും അദ്ദേഹത്തിന്റെ നടപടിക്കെതിരേയും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബിജുകണ്ടങ്കൈ നിശിത വിമര്‍ശനവുമായി പോസ്റ്റിട്ടിരുന്നു.
കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ നല്കിയ പരാതിയില്‍ മയ്യില്‍ വേളം സ്വദേശികളായ രണ്ട് സിപിഎമ്മുകാരെ സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സിപിഎം മയ്യില്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.കെ.ഗോവിന്ദന്, ടി.കെ.ഭാസ്ക്കരന്‍, ടി.വി.കൃഷ്ണരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: