താഷ്കെന്റ്: ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) അംഗത്വത്തിനുള്ള അപേക്ഷ വസ്തുനിഷ്ഠമായും ന്യായമായും വിലയിരുത്താന്‍ ഭാരതം ചൈനയോട് അഭ്യര്‍ഥിച്ചു. എന്‍എസ്ജി അംഗരാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുള്ള അഭിപ്രായ ഐക്യത്തെ പിന്തുണയ്ക്കാനും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങുമായുള്ള ചര്‍ച്ചയ്ക്കിടെ പ്രധാനമ്രന്തി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.
48 അംഗ എന്‍എസ്ജിയില്‍ ഭാരതത്തിന് അനുകൂലമായ അഭിപ്രായം ഉരുത്തിരിഞ്ഞുവരുന്നതും മോദി ചൂണ്ടിക്കാട്ടി. സിയോളില്‍ ഇന്നലെ രാത്രിയില്‍ നടന്ന എന്‍എസ്ജിയുടെ പ്ലീനറി സമ്മേളനത്തിലും അംഗത്വത്തിനുള്ള ഭാരതത്തിന്റെ അപേക്ഷ ചര്‍ച്ച ചെയ്തു. ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെ സമ്മേളനത്തിനിടെയാണ് എന്‍എസ്ജി അംഗത്വവും ചര്‍ച്ചയായത്. ഭാരതത്തിന് അംഗത്വ നല്‍കുന്നതിനെ ചൈന എതിര്‍ത്തുവരികയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ നിലപാട് മയപ്പെടുത്തുകയും അംഗത്വം നല്കുന്നതില് എതിര്‍പ്പില്ലെന്ന സൂചന നല്‍കുകയും ചെയ്തിരുന്നു. അതിനിടെ ഭാരത വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും ഈ ആവശ്യം ഉന്നയിച്ച് സിയോളില്‍ ചര്‍ച്ച നടത്തിവരികയാണ്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നതു ചൂണ്ടിക്കാട്ടിയാണ് എന്‍എസ്ജിയില്‍ ഭാരതത്തെ എതിര്‍ക്കുന്നത്.
പ്ലീനറി സമ്മേളനം ഭാരതത്തിന്റെ അംഗത്വം ചര്‍ച്ച ചെയ്തു. ജപ്പാനാണ് ഈ ആവശ്യമുയര്‍ത്തിയത്. തുടര്‍ന്ന് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യാന്‍ യോഗം തീരുമാനിച്ചു. ചര്‍ച്ച ഔദേ്യാഗികമാണോ അനൗദ്യോഗികമാണോയെന്ന് വ്യക്തമായിട്ടില്ല. 48 രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറിലേറെ പ്രതിനിധികളാണ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അമേരിക്ക ഇതിനകം ഭാരതത്തിന്റെ അംഗത്വത്തെ പിന്തുണയ്ക്കാന്‍ രണ്ടു തവണയാണ് സഖ്യരാജ്യങ്ങളോട് അഭ്യര്‍ഥിച്ചത്. ഫ്രാന്‍സും ജപ്പാനും അടക്കം മിക്ക രാജ്യങ്ങളും ഈ ആവശ്യം അംഗീകരിച്ചു. ഭാരതത്തിന് അംഗത്വം നല്കിയാല് പാക്കിസ്ഥാനും നല്‍കണമെന്നാണ് ചൈനയുടെ ആവശ്യം.
അംഗത്വം ലഭിച്ചാല്‍ ഭാരതത്തിന്റെ ഊര്‍ജ്ജമേഖലയില്‍ അത് കുതിപ്പ് പകരും. കൂടുതല്‍ ആണവോര്‍ജ്ജം ഉത്പാദിപ്പിക്കാനും സഹായിക്കും. 2030 ഒാടെ നമുക്ക് 63,000 മെഗാവാട്ട് വൈദ്യുതി വേണ്ടിവരുമെന്നാണ് കണക്ക്. എന്‍എസ്ജി അംഗത്വം ലഭിച്ചാല്‍ ഇതില്‍ അംഗങ്ങളായ കൂടുതല്‍ രാജ്യങ്ങളുടെ സഹായം ആണവോര്‍ജ്ജ പദ്ധതികള്‍ക്ക് ലഭിക്കും.
ഭാരതം അടക്കമുള്ള ആണവനിര്‍വ്യാപനക്കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങളെ എന്‍എസ്ജി അംഗമാക്കുന്നതിനെ പ്ലീനറി സമ്മേളനത്തില്‍ ബ്രസീലും ആസ്ട്രിയയും ന്യൂസീലാന്‍ഡും അയര്‍ലന്‍ഡും, തുര്‍ക്കിയും എതിര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: