കണ്ണൂര്‍: വ്യാജ കറുവപ്പട്ട ഇറക്കുമതിക്ക് ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ന്യൂഡല്‍ഹി (ഇറക്കുമതി വിഭാഗം) കര്‍ശന നിയന്ത്രണം ബാധകമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയതോടെ വിജയം കണ്ടത് കണ്ണൂര്‍ പയ്യാമ്പലം സ്വദേശിയായ ലിയാനാര്‍ഡോ ജോണിന്റെ ഒമ്പതു വര്‍ഷത്തെ പോരാട്ടം. ബഹുരാഷ്ട്ര കുത്തക കമ്പനികളില്‍ നിന്നടക്കം വധ ഭീഷണിയുള്‍പ്പെടെ ഉയര്‍ന്നിട്ടും വ്യാജ കറുവപട്ടയുടെ ഇറക്കുമതിക്കെതിരെ ശക്തമായ നിയമയുദ്ധം നടത്തി വരികയായിരുന്നു ഇദ്ദേഹം. വ്യാജ കറുവപ്പട്ടക്കെതിരെ വര്‍ഷങ്ങളായി ബോധവല്ക്കരണങ്ങളും നിയമയുദ്ധങ്ങളുമായി ഒറ്റയാള്‍പോരാട്ടം നടത്തുന്ന കണ്ണൂരിലെ ലിയാനാര്‍ഡോ ജോണിന്റെ ശ്രമഫലമായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ 16ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മനുഷ്യശരീരത്തിന് ഹാനികരമല്ലാത്ത മൂന്ന് ശതമാനം കോമറിന് ഉള്ള കറുവപ്പട്ട മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. യഥാര്‍ത്ഥ കറുവപ്പട്ടയില്‍ .004 ശതമാനം കോമറിനാണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍വ്യാജ കറുവപ്പട്ടയില്‍ ഇത് 4 ശതമാനത്തിലേറെയാണ്. വര്‍ഷങ്ങളായി രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സര്‍ക്കാരുകളോട് നിരവധിതവണ കാസിയ ഇറക്കുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ കേന്ദ്രഭക്ഷ്യ വകുപ്പു മന്ത്രിയുള്പ്പെടെയുളളവര്ക്ക് നിരന്തരമായി അപേക്ഷ നല്‍കുകയും ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ് അതോറിറ്റി അധികൃതരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന ആയുര്‍വ്വേദ മരുന്നുകളിലും ഭക്ഷ്യോല്‍പ്പന്നങ്ങളിലും കാസിയ എന്ന പേരിലുളള വ്യാജ കറുവപ്പട്ട ഉപോയോഗിക്കുന്നുണ്ടെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ലിയാനാര്‍ഡോ ജോണ്‍ കഴിഞ്ഞ 9 വര്‍ഷക്കാലമായി നിയമ പോരാട്ടം നടത്തുന്നത്. എന്നാല്‍ ഫുഡ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കേരളത്തില്‍ വ്യാജ കാസിയക്കെതിരെ റെയ്ഡ് ഉള്‍പ്പെടെ നടക്കുന്നുണ്ടെങ്കിലും ഒരൊറ്റ കേസു പോലും പരിശോധനക്കും പോലും പിടിച്ചെടുക്കപ്പെടാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നതായി ലിയാനാര്‍ഡോ പറഞ്ഞു. ഉദ്യോഗസ്ഥരും കുത്തക കമ്പനികളുമായി ഒത്തുകളിക്കുന്നതാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നതായും ഇദ്ദേഹം പറഞ്ഞു. ഇതിനെതിരേയും നിയമ നടപടി സ്വീകരിക്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നെന്ന് ലിയാനാര്‍ഡോ പത്രസമ്മേളനത്തില്‍ പറഞ്ഞു. പയ്യാമ്പലം ജോണ്‍സണ്‍സ് വില്ലയില്‍ താമസിക്കുന്ന ലിയാനാര്‍ഡോയുടെ ഭാര്യ ജയ ലിയോയും മകള്‍ എയ്റോസ്പേസ് എഞ്ചിനിയര്‍ റോസ് മരിയയുമാണ്.
മനുഷ്യശരീരത്തില്‍ വ്യാപകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയ വ്യാജ കറുവപ്പട്ട ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിന് ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യ ന്യൂഡല്‍ഹി (ഇറക്കുമതി വിഭാഗം) കര്‍ശന നിയന്ത്രണം ബാധകമാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: