കണ്ണൂര്‍: മണല്‍ലോറി തട്ടിയെടുത്ത് മണല്‍മറിച്ചു വില്‍ക്കുന്നതിനിടയില്‍ അഞ്ചംഗ സംഘം പിടിയില്‍. മംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മണലുമായി വരുന്ന ലോറികള്‍ തട്ടിയെടുത്ത് മറിച്ചുവില്ക്കുന്നതിനിടയിലാണ് മണല്‍ സംഘത്തിലെ അഞ്ചംഗ സംഘം ടൗണ്‍ എസ്ഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘത്തിന്റെ പിടിയിലായത്. മുണ്ടേരി സ്വദേശി വിനോദ് (30), ഏച്ചൂര്‍ സ്വദേശികളായ മുഹമ്മദ് (27), മുഷ്റഫ് (28) ഇരിവേരിയിലെ അരുണ്‍ലാല്‍(27),നാടുകാണിയിലെ സുമേഷ്(27) എന്നിവരാണ് ടൗണ്‍ എസ്ഐ സീബീഷിന്റെ നേതൃത്വത്തിലുളള പോലീസിന്റെ പിടിയിലായത്. താഴെചൊവ്വ തെഴുക്കില്‍ പീടികക്കടുത്ത് നിന്നും തട്ടിയെടുത്ത ലോറിയിലെ മണല്‍ വട്ടപ്പൊയിലില്‍ ഇറക്കുന്നതിനിടയില്‍ എസ്ഐയും സംഘവും വേഷമാറിയെത്തിയാണ് കഴിഞ്ഞ രാത്രി ഇവരെ പിടികൂടിയത്. മംഗളൂരുവില്‍ നിന്നും വരുന്ന മണല്‍ ലോറികള്‍ തടഞ്ഞ് ഡ്രൈവറെ വഴിയിലാക്കി ലോറിയും മണലുമായി കടന്ന് മണലിറക്കിയ ശേഷം ലോറി ഉപേക്ഷിക്കുകയായിരുന്നു ഇവര്‍. ഇത്തരത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഇവര്‍ 5 ലോറികള്‍ മണല്‍ സഹിതം ഇവര്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. മംഗ്ളൂരുവില്‍ നിന്നും മണലുമായി എത്തുന്ന ലോറികളെ ദേശീയപാതയിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വെച്ച് തടഞ്ഞുവെച്ച് തട്ടിയെടുക്കുകയായിരുന്നു. ഇരിട്ടി പുന്നാട് സ്വദേശിയായ ഒരു ഡ്രൈവറുടെ പരാതി പ്രകാരമായിരുന്നു പോലീസ് രഹസ്യ നീക്കത്തിലൂടെ മോഷണ സംഘത്തെ പിടികൂടിയത്. 50,000 ആയിരം മുതല്‍ 1 ലക്ഷം രൂപവരെ വരുന്ന പൂഴിയാണ് ലോറികളില്‍ സാധാരണ ഉണ്ടാകാറുള്ളത്. തട്ടിയെടുക്കുന്ന ലോറികളിലെ മണല്‍ ഉയര്‍ന്ന വിലക്ക് ആവശ്യക്കാര്‍ക്ക് ഇറക്കിക്കൊടുക്കുകയാണ് ഇവര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മോഷണസംഘം ഉപയോഗിക്കുന്ന കെഎല്‍ 13 ജി 9064 നമ്പര്‍ മാരുതിക്കാറും പോലീസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു. മണല്‍ സംഘങ്ങള്‍ തമ്മിലുളള കുടിപ്പകയാണ് മണല്‍ ലോറി തട്ടിയെടുക്കലിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ മംഗലാപുരത്തു നിന്നും മണല്‍ കൊണ്ടുവന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയവരാണ് പിടിയിലായ സംഘം എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: