തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ജോലിയില്‍ കൃത്യത പാലിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനു പിന്നാലെ യൂണിയന് സമ്മേളനത്തിനു പോകാന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ്. ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഗവ. സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ ഉത്തരവ് ഇറക്കിയത്.
എകെജി ഹാളിലായിരുന്നു അസോസിയേഷന് സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചത്. ജോലിക്ക് തടസം വരാതെ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍, പരിപാടി സംഘടിപ്പിച്ചത് രാവിലെ 11ന്. സെക്രട്ടേറിയറ്റിലെ ഇടനാഴികളില്‍ കറങ്ങി നടക്കരുതെന്ന് നിര്‍ദ്ദേശം നല്കിയ മുഖ്യമന്ത്രി പിണറായി വജയന് സമ്മേളനം ഉദ്ഘാടനവും ചെയ്തു. ജോലിക്ക് ഹാജരാകാതെ ഒട്ടുമിക്ക ജീവനക്കാരും സമ്മേളനത്തില്‍ പങ്കെടുത്തു.
പിണറായി വിജയന് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രത്യേക സമ്മേളനം വിളിച്ച് ജീവനക്കാര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. കൃത്യസമയത്ത് ജോലിക്കു ഹാജരാകണമെന്നും സീറ്റുകളില്‍ ഉണ്ടാകണമെന്നുമായിരുന്നു നിര്‍ദ്ദേശം. ഇടതുപക്ഷത്തോട് ആഭിമുഖ്യമില്ലാത്ത ജീവനക്കാര്‍ക്കെല്ലാം സ്ഥലം മാറ്റം നല്കിയ ശേഷം പാര്‍ട്ടി ആഭിമുഖ്യമുള്ള ജീവനക്കാരെ സെക്രട്ടേറിയറ്റില്‍ നിയമിക്കുകയും ചെയ്തു. എന്നിട്ടും ഹാജര്‍ നിലയില്‍ മാറ്റമുണ്ടാക്കാന്‍ സാധിച്ചില്ല.
ജീവനക്കാരുടെ കറങ്ങി നടക്കലിനു കടിഞ്ഞാണിടാന്‍ വേണ്ടിയാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടേറിയറ്റില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. പഞ്ചിങ് സംവിധാനം നടപ്പിലാക്കിയിട്ടും സെക്രട്ടേറിയറ്റിലെ ഹാജര്‍ നിലയില്‍ മാറ്റമുണ്ടാക്കാനായില്ല. ഭരണ പരിഷ്ക്കാരവകുപ്പ് നടത്തിയ പഠനത്തിലും ഇത് വ്യക്തമാക്കുന്നു.
ഹാജര്‍ നില ഒരു മാസത്തെ കണക്കില്‍ ശരാശരി ആറര മണിക്കൂറില്‍ കുറവാണെങ്കില്‍ ദിവസം കണക്കാക്കി അവധിയാക്കണമെന്ന ഉത്തരവ് നിലനില്ക്കുന്നു. എന്നാല്‍, ഹാജര്‍ നിലവാരം പരിശോധിക്കുകയോ ഉത്തരവ് നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. നിയമവകുപ്പിലും പൊതുഭരണ വകുപ്പിലും പഞ്ചിങ് സംവിധാനത്തില്‍ യാതൊരു പരിശോധനയും ഇതുവരെ നടത്തിയിട്ടില്ല. ഇതിനിടയില്‍ ജീവനക്കാര്‍ക്ക് സമ്മേളനത്തിനു പോകാന്‍ സര്‍ക്കാര്‍ അനുമതിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: