ഇരിട്ടി: ഇരിട്ടിയില്‍ എത്രയും പെട്ടെന്ന് കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ്ങ് സെന്റര്‍ ആരംഭിക്കുവാന്‍ ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകാന്‍ ബ്ലോക്ക് പഞ്ചായത്ത് ഹോളില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ കക്ഷി ഭേദമന്യേ രാഷ്ട്രീയ കക്ഷിനേതാക്കള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ എല്‍ഡിഎഫ് ഗവര്‍മ്മെണ്ടിന്റെ അവസാന കാലത്താണ് ഇരിട്ടി പയഞ്ചേരി മുക്കില്‍ പഴശ്ശി ജലസേചന വകുപ്പില്‍ നിന്നും പഞ്ചായത്ത് വകുപ്പിന് വിട്ടു നല്കിയ സ്ഥലത്ത് കെഎസ് ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഇവിടെ ക്ക് വരാനുള്ള റോഡു നിര്‍മ്മിച്ചത് റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലൂടെയായിരുന്നു. രണ്ടു വകുപ്പുകളില്‍ നിന്നും വേണ്ടത്ര അനുമതികിട്ടാതെ ആരംഭിച്ച സെന്റര്‍ ഏതാനും ദിവസങ്ങള്‍ക്കകം പൂട്ടി. പിന്നീട് വന്ന ഗവര്‍മ്മെണ്ടും എംഎല്‍എ സണ്ണി ജോസഫും ഏറെപരിശ്രമം നടത്തിയെങ്കിലും ഓപ്പറേറ്റിങ് സെന്റര്‍ തുറക്കാനായില്ല. ഇപ്പോള്‍ പുതിയ എല്‍ഡിഎഫ് ഗവര്‍മ്മെണ്ട് അധികാരത്തില്‍ വന്നതോടെ ആണ് വീണ്ടും പ്രശ്നം ചൂടുപിടിച്ചതും ഏതു വിധേനയും സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുവാനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു നീങ്ങിയതും.
ഓപ്പറേറ്റിങ് സെന്റര്‍ ഉടനടി പ്രാവര്‍ത്തികമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍വകക്ഷിയോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്തു. മുന്‍പ് സെന്റര്‍ ഉദ്ഘാടനം ചെയ്ത സ്ഥലത്ത് തന്നെ ഇതിനാവശ്യമായ സൗകര്യങ്ങളൊരുക്കും. മുന്‍പ് അത്യാവശ്യ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു. ഇവയെല്ലാം ഉപയോഗിച്ച് കൊണ്ടുതന്നെ സെന്റര്‍ പ്രവര്‍ത്തിപ്പിക്കും.
ഇരിട്ടി നഗര സഭയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എ അഡ്വ.സണ്ണി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് പി.പി.അശോകന് കെഎസ്ആര്‍ടിസി സോണല്‍ ഓഫീസര്‍ മുഹമ്മദു സഫറുള്ള, കണ്ണൂര്‍ ഡിടിഒ കെ.യൂസഫ് നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, വ്യാപാരി സംഘടനാ നേതാക്കള്‍ ചുമട്ടു തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: