ആലപ്പുഴ: ഭരണത്തണലില്‍ സിപിഎം നടത്തുന്ന ഗുണ്ടായിസത്തെ തുടര്‍ന്ന് പ്രവാസി മലയാളിയുടെ കുടുംബത്തിന്റെ ജീവിതം വഴിമുട്ടി. ഹൈക്കോടതി ഉത്തരവുപോലും വെല്ലുവിളിച്ചാണ് സിപിഎം നേതാക്കള്‍ സെല്‍ ഭരണം നടത്തുന്നത്.
ചെങ്ങന്നൂര്‍ മുളക്കുഴ നെടിയത്ത് മോനുവില്ലായില് ബെന്‍സി സണ്ണി മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ സിപിഎം ക്രൂരതയെക്കുറിച്ച് വിവരിച്ചത് നിറകണ്ണുകളോടെ. ബെന്‍സിയുടെ ഭര്‍ത്താവ് സണ്ണി അബുദാബിയിലാണ്. രണ്ടു കുട്ടികള്‍ക്കൊപ്പമാണ് ഇവര്‍ മുളക്കുഴ പഞ്ചായത്ത്-അരീക്കര ലിങ്ക് റോഡിനോടും പിഐപി കനാലിനോടും ചേര്‍ന്നുള്ള വീട്ടില്‍ കഴിയുന്നത്. മൂന്നു വര്‍ഷം മുമ്പാണ് ഈ വീടും സ്ഥലവും വാങ്ങിയത്. ഏതാനും മാസം മുമ്പ് ഇവിടെ താമസം തുടങ്ങിയതോടെ സിപിഎമ്മിന്റെ ക്രൂരത ഈ കുടുംബം അനുഭവിച്ചു തുടങ്ങി. വഴി തടഞ്ഞുള്ള ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ്ങിനെതിരെ പ്രതികരിച്ചതോടെയാണ് പീഡനം ആരംഭിച്ചത്.
സമീപം ഓട്ടോ സ്റ്റാന്‍ഡ് ഉണ്ടായിട്ടും സിഐടിയു തൊഴിലാളികള്‍ ഓട്ടോറിക്ഷകള്‍ ഇവരുടെ വീടിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്യുകയായിരുന്നു. ഇതോടെ ബെന്‍സിയുടെ വീട്ടിലേക്ക് ആര്‍ക്കും വാഹനത്തില്‍ വരാന്‍ കഴിയാതായി. വഴിയടച്ചുള്ള ഓട്ടോ പാര്‍ക്കിങ് ചോദ്യം ചെയ്തതോടെ സിഐടിയുക്കാര്‍ ഭീഷണിയും അസഭ്യം പറച്ചിലും തുടങ്ങി. രാത്രിയില്‍ വീടിനു മുന്നില്‍ ഓട്ടോകള്‍ പാര്‍ക്ക് ചെയ്ത് മദ്യപാനവും പതിവായി.
ശല്യം സഹിക്കാതെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഓട്ടോകള്‍ വീടിനു മുന്നില്‍ പാര്‍ക്കു ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു, ഇത് നടപ്പാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കി. എന്നാല്‍ ഭരണം സിപിഎമ്മിന് ലഭിച്ചതോടെ കോടതി ഉത്തരവ് നടപ്പാക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. ഇപ്പോള്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ വീടിനു ചുറ്റും പാര്‍ക്ക് ചെയ്ത് തുടങ്ങി. തുടര്‍ന്ന് പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് സിപിഎം ഏരിയാ സെക്രട്ടറി അടക്കമുള്ളവര്‍ ബെന്‍സിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നു, അവഹേളിക്കുന്നു. പോരാഞ്ഞ് കുടുംബത്തിനെതിരെ ബാനര്‍ പ്രചാരണവും നടത്തുന്നു. ഫോണിലൂടെയും അല്ലാതെയും ഭീഷണിപ്പെടുത്തല്‍ തുടരുകയാണെന്നും ബെന്‍സി പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറിയോട് പരാതിപ്പെട്ടപ്പോള്‍ സിഐടിയുവില്‍പ്പെട്ട ഓട്ടോതൊഴിലാളികളാണ് പാര്‍ട്ടിക്ക് വലുതെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം ചില തൊഴിലാളികള്‍ ജിഷയുടെ ഗതി നിനക്കും വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ബെന്‍സി പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. സിപിഎം അക്രമം ഭയന്ന് വീടിനു പുറത്തിറങ്ങാന്‍പോലും ഭയക്കുന്നു ഈ യുവതിയും മക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: