തിരുവനന്തപുരം: കേരളത്തില്‍ പിന്നാക്കക്കാരോട് നടത്തുന്ന അക്രമം സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഇത് സിപിഎം കണ്ടില്ലെന്നു നടിക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സിപിഎം സെല്‍ഭരണം നടത്തുകയാണ്. സിപി എം അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി ജനകീയ മുന്നേറ്റം സംഘടിപ്പിക്കും. ബിജെപി സംസ്ഥാന സമിതിയോഗതീരുമാനങ്ങള് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തില്‍ എത്തി ചുരുങ്ങിയ നാളു കൊണ്ടു തന്നെ കേരളത്തെ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും കശാപ്പുശാലയാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അധികാരത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും സി.പി.എം നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും സമനില തെറ്റിച്ചിരിക്കുകയാണ്.ദളിതരോടും സ്ത്രീകളോടും ഈ സര്‍ക്കാരിന്റെ സമീപനം വ്യകതമാക്കുന്നതാണ് തലശ്ശേരിയിലെ സംഭവം. സിപിഎം നേതൃത്വത്തിന്റെ മനസ്സിലെ കീഴാള വിരോധം മറനീക്കി പുറത്തു വന്ന സംഭവം ആയിരുന്നു ഇത്. സി.പി.എം സെല്‍ ഭരണത്തിലേക്ക് നാടിനെ കൊണ്ടുപോകാനുളള ശ്രമങ്ങള്‍ നടക്കുന്നതായി ഭയപ്പെടേണ്ടിയിരിക്കുന്നു.
ജിഷ വധവും ദളിത് സഹോദരിമാരുടെ നേരെ നടന്ന അക്രമവും രാഷ്ട്രീയപരമായ നിഷേധാത്മക സമീപനത്തിനു തെളിവാണ്. കുറ്റം ചെയ്തവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാകുന്നില്ല. പൊതുജനത്തിന് ഇതില്‍ അമര്‍ഷമുണ്ട്. ജീവിക്കാനുള്ള അവകാശം തുറന്നുകിട്ടാന്‍ പുതിയ സമരമുഖം ആരംഭിക്കും. കേരളത്തില്‍ നടന്ന എല്ലാ ദളിത് പീഡനവും പരിശോധിച്ച് ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരും.മെത്രാന്‍കായല്‍ ആറന്മുള വിമാനത്താവള പ്രദേശം എന്നിവിടങ്ങളില്‍ കൃഷിയിറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ആറന്മുളയിലെ വിമാനത്താവളത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ അനുമതിപത്രം അടിയന്തരമായി റദ്ദു ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തിലുള്ള ഒളിച്ചുകളി അവസാനിപ്പിക്കണം.
മിച്ചഭൂമിയായ 325 ഏക്കര്‍ സ്ഥലം ഭൂരഹിതര്‍ക്ക് നല്‍കണം. അതിനായി ഭൂപരിഷ്കരണ നിയമം പരിഷ്കരിക്കണം. അതിരപ്പിളളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ ഇടതു സര്‍ക്കാരിന്റെ നിലപാടുകള്‍ ദുരൂഹമാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താതെ കുറ്റകരമായ മൗനമാണ് മുഖ്യമന്ത്രിയുടെത്. ഇതില്‍ ജനങ്ങള്‍ക്കുളള ആശങ്കകള്‍ പരിഹരിക്കുന്നതിനുപകരം ജനങ്ങളെയും പരിസ്ഥിതി പ്രവര്‍ത്തകരേയും അവഹേളിക്കുന്ന സമീപനമാണ് സി.പി.എമ്മും മുഖ്യമന്ത്രിയും കാണിക്കുന്നത്.
കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന സഹായം കണ്ടില്ലെന്നു നടിക്കാനാകില്ല. കേന്ദ്രം പണംനല്‍കാന്‍ തയ്യാറായാലും കേരളം അത് പ്രയോജനപ്പെടുത്തുന്നില്ല.
മോദിസര്‍ക്കാരിനോടുള്ള അന്ധമായ വിരോധം മാറ്റി സൗഹാര്‍ദപരമായ സമീപനത്തിലൂടെ സംസ്ഥാനം അര്‍ഹമായത് നേടിയെടുക്കണം. വരുംദിവസങ്ങളില്‍ ജില്ലാ, മണ്ഡലം ബൂത്ത് കമ്മിറ്റികള്‍ സംഘടിപ്പിച്ചുകൊണ്ട് താഴെ തട്ടുവരെയുള്ള കമ്മിറ്റികള്‍ ശക്തമാക്കും. ഇതിന്റെ ഭാഗമായി ആഗസ്റ്റ് മാസത്തില്‍ വിവിധ വിഭാഗങ്ങളിലായി പഠന ശിബിരങ്ങള്‍ നടത്തും. സെപ്തംബര്‍ 25 മുതല്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷങ്ങള്‍ നടക്കും. അരിപ്പ, ചെങ്ങറ, ആറളം ഭൂസമരങ്ങള്‍ ജനകീയസമരമാക്കും.
വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബിജെപി സര്‍ഗാത്മക പ്രതിപക്ഷം എന്ന നിലപാടെടുക്കും. ഗെയ്ല്, ദേശീയപാതവികസം എന്നീവിഷയത്തില് സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തും.ശബരിമല ദേശീയ തീര്ത്ഥാടനകേന്ദ്രമാക്കുന്നതിനു മുന്നോടിയായി അടിസ്ഥാനസൗകര്യവികസനത്തിന് കേന്ദ്രം സഹായിക്കും. ശബരിമല വിഷയത്തില്‍ ഇപ്പോഴുള്ള വനംവകുപ്പിലെ തടസം ചര്‍ച്ച ചെയ്യാന്‍ താമസിയാതെ ദല്‍ഹിയില്‍ യോഗം ചേരുമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: