തിരുവനന്തപുരം: കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമായി ഇന്നും നിലനില്‍ക്കുന്നതിന് കാരണം ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാനമായിരുന്നെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. വിപരീതസാഹചര്യങ്ങളോട് പടവെട്ടി രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും ഊട്ടിയുറപ്പിച്ച മുഖര്‍ജി ബഹുമുഖ പ്രതിഭയുള്ള നേതാവായിരുന്നു. ഭരണഘടനാ നിര്‍മാണസഭയിലേക്ക് ബംഗാളില്‍ നിന്നുയര്‍ന്നുവന്ന ആദ്യ പേര് മുഖര്‍ജിയുടെതായിരുന്നു. മതേതരത്വം ശരിയായ അര്‍ത്ഥത്തില്‍ ഭാരതത്തിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനപങ്കുവഹിച്ചതും മുഖര്‍ജിയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖര്‍ജിയുടെ 63-ാം ബലിദാന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
തന്റെ ചെറിയ ജീവിതകാലയളവിനിടയ്ക്ക് നിസ്തുലമായ അനേകം കാര്യങ്ങള്‍ ചെയ്തെങ്കിലും ശ്യാമപ്രസാദ് മുഖര്‍ജിയെ ഭാരതം ഓര്‍ക്കുന്നത് പ്രധാനപ്പെട്ട മൂന്നു വിഷയങ്ങളിലാണ്. ബംഗാള്‍ വിഭജനം, ഭാരതീയ ജനസംഘത്തിന്റെ സ്ഥാപനം, കാശ്മീര്‍ പ്രക്ഷോഭം എന്നീ മൂന്നു വിഷയങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാടാണ് വര്‍ഷങ്ങളെത്ര കഴിഞ്ഞാലും മായാതെ നിലകൊള്ളുന്നത്. കാശ്മീരിന് പ്രത്യേക അവകാശങ്ങളും പ്രധാനമന്ത്രിയെയും പതാകയെയും ഒക്കെ നല്കി വിഷയം വഷളാക്കിയത് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവാണ്. ഒരു രാജ്യത്ത് ഇരട്ട പൗരത്വം, ഇരട്ട പതാക തുടങ്ങിയ സംവിധാനങ്ങള്‍ വേണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രക്ഷോഭം നയിച്ച് കാശ്മീരിലേക്ക് പ്രവേശിച്ച മുഖര്‍ജിയെ ഷേഖ് അബ്ദുള്ളയുടെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. അവിടെ വച്ച് രോഗം ബാധിച്ച് അവശനായ മുഖര്‍ജിക്ക് ചികിത്സ പോലും നിഷേധിച്ചു. ഒരുദിവസം രാവിലെ അദ്ദേഹം മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു.
പക്ഷേ മുഖര്‍ജിയുടെ ബലിദാനം വെറുതെയായില്ല. രാജ്യം മുഴുവനും ഉയര്‍ന്ന പ്രക്ഷോഭത്തിന്റെ ഫലമായി കാശ്മീരിന്റെ പ്രത്യേക പദവി നെഹ്റു സര്‍ക്കാര്‍ പിന്‍വലിച്ചു. ഷേഖ് അബ്ദുള്ളയുടെ പ്രധാനമന്ത്രി പദം മുഖ്യമന്ത്രിയായി. ഭാരതത്തിന്റെ ഭരണഘടന ബാധകമാക്കി. അവിടെയും അശോക ചക്രാങ്കിതമായ ത്രിവര്‍ണ പതാക ഉയര്‍ന്നു. ഇത്തരത്തില്‍ രാഷ്ട്രപുനര്‍ നിര്‍മാണത്തിന് മുഖ്യ പങ്കുവഹിച്ച ശ്യാമപ്രസാദ് മുഖര്‍ജിയെ ഏറ്റവും നന്നായി തിരിച്ചറിഞ്ഞത് മഹാത്മാ ഗാന്ധിയായിരുന്നു. അതിനാലാണ് ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കാന്‍ മുഖര്‍ജിയെ ഗാന്ധിജി നിര്‍ബന്ധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി.
രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ കിഴക്കന്‍ പാക്കിസ്ഥാനായ ബംഗ്ലാദേശിലെ ഹിന്ദു അഭയാര്ത്ഥികള്ക്കുണ്ടായ കൊടിയ പീഡനങ്ങള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. കൊല്‍ക്കത്തയില്‍ നിന്നിറങ്ങുന്ന അമൃതബസാര്‍ പത്രികയിലൂടെ അദ്ദേഹം നടത്തിയ ആഹ്വാനങ്ങളാണ് ഇന്നും പശ്ചിമബംഗാളും കൊല്‍ക്കത്തയും നമ്മുടെ ഭാഗമായി നിലനില്‍ക്കുന്നതിന് കാരണം. എന്നാല്‍ ഹിന്ദുക്കള്‍ക്കു നേരെയുണ്ടായ അനാചാരങ്ങള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാതെ ലിയാഖത്ത് അലി ഖാനുമായി ഉടമ്പടിയിലേര്‍പ്പെടാന്‍ ശ്രമിച്ച നെഹ്റുവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹം കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് പുറത്തുവന്നു. തുടര്‍ന്നാണ് വിരലിലെണ്ണാവുന്ന ദേശസ്നേഹികളുടെ കൂട്ടായ്മയില്‍ ഭാരതീയ ജനസംഘത്തിന് രൂപം നല്‍കിയത്. ആ ജനസംഘത്തിന്റെ പിന്തുടര്ച്ചയായ ബിജെപി ഇന്ന് രാജ്യം ഭരിക്കുന്നതിന് കാരണം അന്ന് ശ്യാമപ്രസാദ് മുഖര്‍ജി നടത്തിയ ധീരോദാത്തമായ സ്ഥാനത്യാഗമാണെന്നും അമിത് ഷാ പറഞ്ഞു.
ഖാദി ഗ്രാമോദ്യോഗ കമ്മീഷന് രൂപം നല്കിയതും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് സ്ഥാപിക്കാന്‍ അടിത്തറയിട്ടതും നിരവധി വ്യവസായസ്ഥാപനങ്ങള്‍ ആവിഷ്കരിക്കാന്‍ പദ്ധതികള്‍ക്ക് രൂപം നല്കിയതും വ്യവസായമന്ത്രിയായിരുന്ന മുഖര്‍ജിയായിരുന്നെന്ന് അമിത് ഷാ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആദ്ധ്യക്ഷം വഹിച്ചു. ദേശീയ സംഘടനാ സെക്രട്ടറി രാംലാല്‍, ദേശീയ സെക്രട്ടറി എച്ച്. രാജ, നളിന്‍കുമാര്‍ കട്ടില് എംപി, ഒ. രാജഗോപാല്‍ എംഎല്‍എ, വി. മുരളീധരന്, പി.കെ. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ബി. നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: