തിരുവനന്തപുരം: ആസാമില്‍ ആദ്യമായി ഭരണം ലഭിച്ചതിനെക്കാള്‍ മികച്ചതാണ് കേരളത്തില്‍ ബിജെപിക്ക് ലഭിച്ച നേട്ടമെന്ന് അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ. 15 ശതമാനം വോട്ട് നേടാനായത് രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം പകര്‍ന്നിരിക്കുകയാണെന്ന് പുനസംഘടിപ്പിച്ച സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പ്രസ്താവിച്ചു.
കേരളത്തില്‍ ഒരു സീറ്റില്‍ ജയിക്കാനായി. മണ്ഡലങ്ങളില്‍ 20000ല്‍ കൂടുതല്‍ വോട്ടു ലഭിച്ചു. കാശ്മീര്‍ മുതല്‍ കേരളം വരെയും കച്ച് മുതല്‍ കാമരൂപം വരെയും പടര്‍ന്നു പന്തലിച്ച പ്രസ്ഥാനമാണ് ബിജെപി. പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്.
കേരളത്തിലെ സംഘടനാ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത് രാഷ്ട്രീയ പ്രതിയോഗികളുടെ ശാരീരികമായ അക്രമങ്ങളെ നേരിട്ടുകൊണ്ടാണ്. നിരവധി പ്രവര്‍ത്തകര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
അംഗവൈകല്യം വന്നവരും വസ്തുവകകള്‍ നഷ്ടപ്പെട്ടവരുമുണ്ട്. ഇത് രാജ്യം മുഴുവനുമുള്ള ബിജെപി ശ്രദ്ധിക്കുന്നുണ്ട്. അതേ നാണയത്തില്‍ തിരിച്ചടിക്കുന്നത് ബിജെപിയുടെ ലക്ഷ്യമല്ല. എന്നാല്‍ അക്രമികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യും. ഇരകള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കാനുള്ള പദ്ധതി ആവിഷ്ക്കരിക്കും.
കേരളവും കേന്ദ്രവും ഒരേ കക്ഷി ഭരിച്ചാല്‍ നേട്ടമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നത്. കേന്ദ്രവും കേരളവും കോണ്‍ഗ്രസ് ഭരിച്ച 13-ാം ധനകാര്യ കമ്മീഷന് കാലത്ത് പദ്ധതി വിഹിതമായി 33000 കോടിയാണ് ലഭിച്ചത്. എന്നാല്‍ 14-ാം ധനകാര്യ കമ്മീഷന് നല്കാന് നിശ്ചയിച്ചത് 980912 കോടിയാണ്. 66000 കോടിയുടെ വര്‍ദ്ധനവ്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് 2010 മുതല്‍ 2015വരെ കേരളത്തിന് നല്‍കിയത് 5476 കോടിയാണെങ്കില്‍ 2015 മുതല്‍ 2020വരെയുള്ള കാലയളവില്‍ നല്‍കുന്നത് 17968കോടിയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റായി 2732 കോടി കോണ്‍ഗ്രസ് നല്കിയപ്പോള് ബിജെപി സര്‍ക്കാര്‍ നല്‍കുന്നത് 7683കോടിയാണ്. രണ്ടുവര്‍ഷത്തിനകം 8 ലക്ഷംപേര്‍ക്ക് മുദ്രാ ബാങ്ക് വഴി 5000കോടി വായ്പ നല്കി.
അടുത്തവര്‍ഷം 14 ലക്ഷംപേര്‍ക്ക് വായ്പ ലഭ്യമാക്കുമെന്നും അമിത് ഷാ വിശദീകരിച്ചു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അധ്യക്ഷത വഹിച്ചു. ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി റാംലാലും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: