തിരുവനന്തപുരം: സിവില്‍ സര്‍വീസ് ജീവനക്കാര്‍ സേവന സംസ്കാരം വളര്‍ത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിവില്‍ സര്‍വീസിനെ ആന്തരികമായി ക്ഷയിപ്പിക്കുന്ന ദുഷ്പ്രവണതകളാണ് അഴിമതി, കെടുകാര്യസ്ഥത, അച്ചടക്കരാഹിത്യം, അലസത തുടങ്ങിയവ. ജനങ്ങളില്‍ നിന്ന് തങ്ങളെ അകറ്റുന്ന ഈ ദൗര്‍ബല്യങ്ങളെ ഇല്ലാതാക്കാന്‍ ജീവനക്കാര്‍ പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 43-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജനപക്ഷത്തു നില്ക്കുന്ന സിവില്‍ സര്‍വീസ് എന്ന അഭിപ്രായം പൊതുജനങ്ങളില്‍ ഉണ്ടാക്കേണ്ടത് ജീവനക്കാരാണ്. യാന്ത്രികതയ്ക്ക് അപ്പുറത്ത് കാലം ആവശ്യപ്പെടുന്ന അര്‍ത്ഥപൂര്‍ണമായ ഇടപെടല്‍ ജീവനക്കാരില്‍ നിന്ന് ഉണ്ടാകണം. സേവനാവകാശം, വിവരാവകാശം തുടങ്ങിയ നിയമങ്ങളുപയോഗിച്ച് തങ്ങളെ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ പൊതുജനങ്ങള്‍ പ്രാപ്തരാണെന്ന് ജീവനക്കാര്‍ തിരിച്ചറിയണം. മികച്ച സേവനം ലഭ്യമായില്ലെങ്കില്‍ പൊതുജനങ്ങളുടെ മനോഭാവം സിവില്‍ സര്‍വീസിന് എതിരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ സ്ഥലംമാറ്റങ്ങള്‍ നടപ്പാക്കാവൂ. ജീവനക്കാരെ അരക്ഷിതമാക്കുന്ന സ്ഥലംമാറ്റങ്ങള്‍ നിയന്ത്രിക്കാന്‍ മാനദണ്ഡങ്ങള്‍ക്ക് നിയമപ്രാബല്യം നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. ജീവനക്കാര്‍ സമയ ക്ലിപ്തത പാലിക്കുന്നതിന് നിലവിലെ പഞ്ചിംഗ് സമ്പ്രദായത്തെ പരിഷ്കരിക്കും. പ്രവര്ത്തനസംസ്കാരത്തിന് വിരുദ്ധമായി ജോലിഭാരം കുറഞ്ഞ തസ്തിക കണ്ടെത്തുന്ന പതിവ് ജീവനക്കാര്‍ ഒഴിവാക്കണം. ജീവനക്കാരുടെ കഴിവ് പരിശോധിക്കുന്നതിന് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. ഇക്കാര്യം സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
ഫയലുകള്‍ താമസിക്കുന്നത് സിവില്‍സര്‍വീസിന് ദുഷ്പേര് നല്‍കും. തീരുമാനമുണ്ടാക്കാതെ ഫയലുകള്‍ തട്ടിക്കളിക്കുന്ന പതിവ് അവസാനിപ്പിക്കണം. ഇ-ഗവേണന്‍സും ഇ-ഫയലിംഗും നടപ്പായാല്‍ ഈ ദുഷ്പ്രവണത അവസാനിക്കും. പരമാവധി കടലാസുകളില്ലാത്ത മേഖലയാക്കി മാറ്റണം. ഓരോ വകുപ്പിനെ സംബന്ധിച്ചും പൗരാവകാശരേഖ പുറത്തിറക്കി പൊതുജനങ്ങള്‍ക്ക് സേവനം ഉറപ്പുവരുത്തണം. പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: