നൈസ്: സൂപ്പര്‍ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ചിന്റെ സ്വീഡന് അവസാന മത്സരത്തില്‍ തോല്‍വി. ഗ്രൂപ്പ് ഇയില്‍ നടന്ന അവസാന മത്സരത്തില്‍ ബെല്‍ജിയമാണ് സ്വീഡനെ കീഴടക്കിയത്. ഇതോടെ സ്വീഡന് യൂറോ 2016ന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാതെ പുറത്താവുകയും ചെയ്തു.
ദേശീയ ജേഴ്സിയില്‍ അവസാന മത്സരം കളിക്കാനിറങ്ങിയ ഇബ്രാഹിമോവിച്ചിന് കണ്ണീരോടെ ബൂട്ടഴിക്കേണ്ടിയും വന്നു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 84-ാം മിനിറ്റില്‍ രദ്ജ നൈന്‍ഗോളനാണ് സ്വീഡന്റെ ഹൃദയം പിളര്‍ന്ന ഗോള്‍ സ്വന്തമാക്കിയത്. ഈഡന് ഹസാര്‍ഡിന്റെ പാസില്‍ നൈന്ഗോളന് ബോക്സിനു പുറത്ത് നിന്നും തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോളിയേയും കടന്ന് വലയില്‍ തുളഞ്ഞു കയറുകയായിരുന്നു. വിജയത്തോടെ ഗ്രൂപ്പില്‍ നിന്ന് ഇറ്റലിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ബെല്‍ജിയവും പ്രീ ക്വാര്‍ട്ടറിലെത്തി.
മത്സരത്തിലുടനീളം ബെല്‍ജിയത്തിനൊപ്പം സ്വീഡന് കിടപിടിച്ച് കളിച്ചെങ്കിലും ഗോളടിക്കാനായില്ല. വിരമിക്കല്‍ മത്സരത്തില്‍ സ്ലാട്ടന് ഇബ്രാഹിമോവിച്ചിനും നിരവധി അവസരങ്ങള്‍ തേടി എത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല.
അതേസമയം മറ്റൊരു മത്സരത്തില്‍ വമ്പന്‍ അട്ടിമറിയും നടന്നു. അയര്‍ലന്‍ഡാണ് മുന്‍ ലോക, യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ തകര്‍ത്തത്. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് അസൂറികളായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അവര്‍ക്ക് ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. മറുവശത്ത് അയര്‍ലന്‍ഡും വെറുതെയിരുന്നില്ല. ലക്ഷ്യത്തിലേക്ക് കൂടുതല്‍ ഷോട്ടുകള്‍ പായിച്ച് അവര്‍ ഇറ്റലിയന്‍ സംഘത്തെ വിറപ്പിച്ചുകൊണ്ടിരുന്നു. സൂപ്പര്‍ ഗോളിയും ക്യാപ്റ്റനുമായ ബഫണ് ഈ മത്സരത്തില്‍ കളിക്കാനിറങ്ങിയതുമില്ല. പകരം സാല്‍വതോര്‍ സിരിഗുവാണ് ഗോള്‍വലക്ക് മുന്നില്‍ കാവല്‍ നിന്നത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 85-ാം മിനിറ്റില്‍ റോബി വാര്‍ഡിയാണ് അയര്‍ലന്‍ഡിനായി അട്ടിമറി ഗോള്‍ നേടിയത്. ഇറ്റലി നേരത്തെത്തന്നെ പ്രീ ക്വാര്‍ട്ടര്‍ സ്ഥാനം സ്വന്തമാക്കിയതിനാല്‍ പരാജയം ഇറ്റലിയെ ബാധിക്കില്ല. എങ്കിലൂം പ്രീ ക്വാര്‍ട്ടറില്‍ ഈ പരാജയം അവരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: