തിരുവന്തപുരം: പതിന്നാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കമാകും.
ഈ വര്‍ഷത്തെ ഗവര്‍ണറുടെ രണ്ടാമത്തെ നയപ്രഖ്യാപന പ്രസംഗമാണിത്. നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തു അദ്ദേഹം നയപ്രഖ്യാപന പ്രസംഗം നടത്തിയിരുന്നു. ജൂലൈ എട്ടിനാണ് ബജറ്റ്.
27നു മുന്‍ സ്പീക്കര്‍ ടി.എസ്. ജോണിനു അന്തിമോപചാരം അര്‍പ്പിച്ച് സഭ പിരിയും. 28 മുതല്‍ 30 വരെ നയപ്രഖ്യാപന പ്രസംഗത്തിനു നന്ദി പ്രമേയ ചര്‍ച്ച നടക്കും. ഈദുല്‍ ഫിത്തറുമായി ബന്ധപ്പെട്ടു ജൂലൈ ഒന്നു മുതല്‍ ഏഴു വരെ നിയമസഭയ്ക്ക് അവധിയായിരിക്കും.
എട്ടിനു രാവിലെ ഒന്പതിനു ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. 11 മുതല്‍ 13 വരെ ബജറ്റിന്മേല് പൊതുചര്‍ച്ച നടക്കും. 14നു വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പുമുണ്ടാകും. 15ന് അനൗദ്യോഗിക ബില്ലുകളും 18 നും 19 നും സര്‍ക്കാര്‍ കാര്യങ്ങളുമാണു സഭയില്‍ ചര്‍ച്ചയാകുക. ഇതിനിടയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പും നടത്തേണ്ടി വരും. സിപിഐയിലെ വി. ശശിയാണ് എല്‍ഡിഎഫിന്റെ ഡെപ്യുട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയതു പോലെ ഇത്തവണ ഉണ്ടാകില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
അതേസമയം പതിന്നാലാം നിയമസഭയുടെ ഒന്നാം സമ്മേളനം പുനരാരംഭിക്കുമ്പോള്‍ കനത്ത ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനും പ്രതിരോധിക്കാനും പ്രതിപക്ഷത്തിന് ആയുധമുണ്ട്. പ്രതിയെ പിടികൂടിയെങ്കിലും ജിഷ കൊലക്കേസ് കരയ്ക്കടിപ്പിക്കാനാകാതെ വലയുന്ന പോലീസ് നടപടിയാണ് അതില്‍ പ്രധാനം. ദളിത് സഹോദരിമാരുടെ അറസ്റ്റും തുടര്‍ന്നുള്ള ആത്മഹത്യ ശ്രമവും സഭാതലം ഇളക്കിമറിക്കും. പ്രത്യേകിച്ചും സിപിഎം എംഎല്‍എ എഎന്‍ ഷംസീറും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ പിപി ദിവ്യയും ആത്മഹത്യ പ്രേരണക്കേസില്‍ പ്രതികളായതും ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: