ലണ്ടന്‍: യൂറോപ്പിനാകെ കനത്ത തിരിച്ചടി നല്കി ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക്. കഴിഞ്ഞ ദിവസം നടന്ന ഹിതപരിശോധനയില്‍ 52 ശതമാനത്തോളം( 51.8 ശതമാനം) പേര് ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറാന് വോട്ടിട്ടു. യൂണിയനില്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടത് 48 ശതമാനം (48.2 ശതമാനം)പേരാണ്. തന്റെ നിലപാട് പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചിട്ടുമുണ്ട്. യൂറോപ്യന്‍ യൂണിയന് അപ്പാടെ തകരുമെന്ന ആശങ്കയും ഉടലെടുത്തു.
നാലു പതിറ്റാണ്ടിലേറെയായ ബന്ധമാണ് ബ്രിട്ടന് ഇപ്പോള്‍ അറുത്തെറിഞ്ഞത്. 43 വര്‍ഷം മുന്‍പ് രൂപം കൊണ്ട 28 അംഗയൂണിയനില് നിന്ന് പുറത്തു പോകുന്ന ആദ്യ രാജ്യമാണ് ബ്രിട്ടന്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പരിഞ്ഞതോടെ ഇനി ബ്രിട്ടന് നല്ലകാലമാണെന്ന് ഒരു വിഭാഗം കരുതുമ്പോള്‍ ഇത് രാജ്യത്തിന് വലിയ തിരിച്ചടിയായി മാറുമെന്നാണ് എതിര്‍വിഭാഗം കരുതുന്നത്.
ഹിതപരിശോധനാ ഫലം പുറത്തുവന്നതോടെ ലോകമെമ്പാടും ഓഹരിവിപണി ഇടിഞ്ഞു. ബ്രിട്ടന്റെ നാണയമായ പൗണ്ടിന്റെ മൂല്യം പത്തു ശതമാനം ഇടിഞ്ഞുതാണ് 1985ലുണ്ടായ തിരിച്ചടിക്കാലത്തേതിനു സമാനമായ അവസ്ഥയില്‍ എത്തി. യൂറോപ്യന്‍ യൂണിയന്റെ നാണയമായ യൂറോയ്ക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനമെന്ന സ്ഥാനം ബ്രിട്ടന് നഷ്ടപ്പെടുമെന്ന ആശങ്കയും വ്യാപകമായി.
യൂണിയനില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചെങ്കിലും ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷം എടുക്കും. മൂന്നു മാസത്തിനകം പ്രധാനമന്ത്രി കാമറോണ്‍ സ്ഥാനമൊഴിയും.
ഹിതപരിശോധനാ(ബ്രക്സിറ്റ് വോട്ട്)ഫലം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, വാണിജ്യ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനെ സാമ്പത്തികമായും രാഷ്ട്രീയമായും തകര്‍ക്കുമെന്നുറപ്പാണ്.
കൂട്ടായ്മയിലെ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ ഒന്നായിരുന്നു ബ്രിട്ടന്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു യൂറോപ്യന്‍ യൂണിയന്. ബ്രിട്ടന് പുറത്തു പോകുന്നതോടെ ഈ സ്ഥാനവും ഇല്ലാതാകും. ബ്രിട്ടന്റെ പങ്കാളികളായ രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയന് വിടാനുള്ള താല്‍പ്പര്യം ഉണ്ടായേക്കാം. അങ്ങനെയെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ കൂട്ടായ്മ അലിഞ്ഞലിഞ്ഞ് ഇല്ലാതായേക്കും.
തികച്ചും സ്വതന്ത്രമായ ബ്രിട്ടനാണ് ഇനിയുണ്ടാകുകയെന്നാണ് പുറത്തുപോകലിനെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ.
ഇത് ജനങ്ങളുടെ വിജയമാണ് അവര്‍ പറയുന്നു.
ബുധനാഴ്ച തുടങ്ങിയ ഹിതപരിശോധന അവസാനിച്ച് ഫലം പുറത്തുവന്നത് ഇന്നലെ രാവിലെ ഭാരത സമയം പതിനൊന്നു മണിയോടെയാണ്. പുറത്തു പോകരുതെന്ന നിലപാടുകാരനാണ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. തന്റെനിലപാടിന് വിരുദ്ധമായ തീരുമാനം വന്നതില്‍ മനംനൊന്താണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
കാമറോണ്‍
മൂന്നു മാസത്തിനകം ഒഴിയും
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാന്‍ തീരുമാനിച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു. ഒക്ടോബറോടെ താന്‍ സ്ഥാനം ഒഴിയും, അദ്ദേഹം പറഞ്ഞു. ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നതിനെതിരെ വ്യാപകമായ പ്രചാരണം നടത്തിയ ആളാണ് കാമറോണ്‍. മാത്രമല്ല ഇത് ഭാവിയില്‍ ബ്രിട്ടന് വലിയ പ്രത്യഘാതം സൃഷ്ടിക്കുമെന്നും കാമറോണ്‍ കരുതിയിരുന്നു.
വരും മാസങ്ങളില്‍ രാജ്യത്തെ നല്ല നിലയ്ക്ക് നയിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. എന്നാല്‍ അടുത്ത ലക്ഷ്യമെത്തും വരെ കപ്പലിനെ ഞാന്‍ നയിക്കുന്നത് ശരിയാണെന്ന് കരുതുന്നുമില്ല. വികാര നിര്‍ഭരനായി, കാമറോണ്‍ പറഞ്ഞു.
വാര്‍ത്താ സേമ്മളനത്തില്‍ അദ്ദേഹം കരച്ചിലിന്റെ വക്കില്‍ വരെയെത്തി. രാജ്യത്തെ നയിക്കാന്‍ പര്യാപ്തനായ ഒരാളെ കണ്ടെത്തും വരെ ഞാന്‍ തുടരും. മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും. അതില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത നടപടികള്‍ പ്രഖ്യാപിക്കും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: