പത്തനാപുരം: സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ ക്വാര്‍ട്ടേഴ്സുകള്‍ പലതും തകര്‍ച്ചയില്‍. അറ്റകുറ്റപണികള്‍ നടത്തുവാനോ സംരക്ഷിക്കാനോ എസ്എഫ്സികെ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം.
എസ്റ്റേറ്റുകളിലെ തൊഴിലാളികളും ഉദ്യോഗസ്ഥരും താമസിക്കുന്ന കെട്ടിടങ്ങള്‍ പലതും ചോര്‍ന്നൊലിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്റ്റേറ്റിലെ ജോലിക്കായി മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികള്‍ വന്നുതുടങ്ങിയപ്പോഴാണ് ഫാമിംഗ് കോര്പ്പറേഷന് തന്നെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. ജോലി ചെയ്യുന്ന സ്ഥലത്തിനും കളക്ഷന്‍ സെന്ററിനും സമീപത്തായിട്ടാണ് കെട്ടിടങ്ങള്‍ ഉള്ളത്. ആസ്ബറ്റോസ് ഷീറ്റും കോണ്‍ക്രീറ്റും കൊണ്ട് നിര്‍മ്മിച്ചതാണ് മിക്കതും.
കുമരംകുടി, മുള്ളുമല, ചെമ്പനരുവി എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് കൂടുതലും തകര്‍ച്ചയിലായിരിക്കുന്നത്. മിക്ക കെട്ടിടങ്ങളുടെയും തകര്‍ച്ച കാരണം മഴവെള്ളം പൂര്‍ണമായും വീടിനുള്ളില്‍ കയറും. ആഹാരം കഴിക്കാനും കുട്ടികളുടെ പഠനത്തിനുമെല്ലാം വീടിനുള്ളില്‍ കുട പിടിക്കേണ്ട ഗതികേടിലാണ് താമസക്കാര്‍. വെള്ളം വീഴുന്നത് കാരണം ഭിത്തികളെല്ലാം നനഞ്ഞ് വിള്ളല്‍ വീണിരിക്കുകയാണ്.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇതേവരെ അറ്റകുറ്റപണികള്‍ ഒന്നും തന്നെ നടന്നിട്ടില്ല എന്നതാണ് സത്യാവസ്ഥ. നിരവധി തവണ കെട്ടിടം നവീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം അമ്പനാറില്‍ നടന്ന അയല്‍സഭയില്‍ തൊഴിലാളികള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: