ഇന്ന് മൂല്യശോഷണത്തെക്കുറിച്ച് എല്ലാവരും വിലപിച്ചുകൊണ്ടിരിക്കുകയാണ്. മൂല്യബോധത്തിനാവശ്യമായ യഥാര്‍ത്ഥ വിദ്യാഭ്യാസം ആദ്യം കിട്ടേണ്ടത് കുടുംബത്തില്‍നിന്നാണ്. കുടുംബത്തില്‍ മൂല്യശോഷണം വന്നാല്‍ അത് സമൂഹത്തിലേക്ക് വ്യാപിക്കും. ഇത് പരിഹരിക്കാന്‍ ചെപ്പടി വിദ്യകളില്ല. ധാര്‍മികബോധമുള്ള കുടുംബങ്ങളാണ് ധാര്‍മികബോധമുള്ള സമൂഹത്തിന്റെ സുസ്ഥിതിക്കാധാരം.
നന്മതിന്മകളെക്കുറിച്ച് ആദ്യമായി കുട്ടിക്ക് ബോധമുണ്ടാക്കുന്നത് അമ്മയാണ്. ഗര്‍ഭകാലത്ത് അമ്മ നയിക്കുന്ന ജീവിതരീതിയും അമ്മയുടെ മനോനിലയിലും കുട്ടികളുടെ ജന്മവാസനകളെ സ്വാധീനിക്കുന്നു. അതുകൊണ്ട് മാതൃത്വമാണ് ലോകത്തിന്റെ സുസ്ഥിതിക്കാധാരം. ‘ആയിരം അച്ഛനേക്കാള്‍ വലുതാണ് ഒരമ്മമ്മ’യെന്ന് മനു പറയുന്നു. ആധുനിക പാശ്ചാത്ത്യ ആശയങ്ങളുടെ അതിപ്രസരംകൊണ്ട് ഗര്‍ഭധാരണം, പ്രസവം, ശിശുപാലനം എന്നിങ്ങനെയുള്ള സ്ത്രീകളുടെ നൈസര്‍ഗ്ഗിക ധര്‍മ്മചോദനകള്‍ രണ്ടാംതരമായി
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. കുടുംബവ്യവസ്ഥ തകരുമ്പോള്‍ ജനങ്ങളില്‍ നന്മതിന്മകളെക്കുറിച്ചുള്ള ബോധം ഇല്ലാതാകുന്നു. കുറ്റകൃത്യങ്ങളും രോഗപീഡകളും വര്‍ധിക്കുന്നു. അതുകൊണ്ടാണ് ‘സ്ത്രീഷു ദുഷ്ടാസു വാര്ഷേണയ ജായതേ വര്‍ണ്ണ സങ്കര’ എന്നും ‘സങ്കരോ നരകായൈവാ’ എന്നും ഭഗവദ്ഗീതയില്‍ ഉദ്ഘോഷിച്ചത്. ചാരിത്ര്യമത്രേ വംശത്തിന്റെ ജീവന് ചാരിത്ര്യഹാനിയാണ് വംശനാശത്തിന്റെ പ്രഥമ ലക്ഷണം എന്ന് സ്വാമി വിവേകാനന്ദനും പറയുന്നു.
ഒരു വശത്ത് വാലന്റൈന്‍സ് ഡേ പോലുള്ള ആഘോഷങ്ങളുടെ മറവില്‍ യുവതീയുവാക്കള്‍ക്ക് കുടിച്ചുകൂത്താടാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുക. മറുവശത്ത് സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് വേവലാതിപ്പെടുക. എന്നിങ്ങനെ വൈരുദ്ധ്യം നിറഞ്ഞ വീക്ഷണങ്ങളാണ് പുരോഗമന വാദികള്‍ എന്നുപറയുന്നവര്‍ സ്വീകരിക്കുന്നത്. ജനങ്ങളില്‍ ശരിയായ ധാര്‍മികബോധം വളര്‍ത്തുകയാണ് പ്രശ്നപരിഹാരത്തിനുള്ള യഥാര്‍ത്ഥ പോംവഴി. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: