ഏവം തം സംവിദം കൃത്വാ യാവത്തുഷ്ണീം ബഭുവതു:
ആജഗാമ തടാകാശാന്നാരദോ ഭാഗവാന്നൃഷി:
ഗണയന്‍ മഹതിം വീണാം സ്വരഗ്രാമ വിഭൂഷിതാം
ഗായന് ബൃഹദ്രഥം സാമ തദാ തമുപസ്ഥിവാന്‍
വ്യാസന് തുടര്‍ന്നു: രാമലക്ഷ്മണന്മാര് ഇങ്ങനെ സംസാരിച്ച് നില്ക്കവേ ആകാശത്തുനിന്ന് നാരദന് വന്നിറങ്ങി. തന്റെ വീണയായ മഹതിയില്‍ അതി സുന്ദരമായ ഗാനവും ആലപിച്ചാണ് അദ്ദേഹത്തിന്റെ ആഗമനം. മുനിയെക്കണ്ടപ്പോള്‍ ജ്യേഷ്ഠാനുജന്മാര് അര്‍ഘ്യം നല്കി ആദരിച്ചു. ശ്രീരാമനോട് തന്റെ അരികില്‍ ഇരിക്കാന്‍ മുനി പറയുന്നതുവരെ അദ്ദേഹം കൈകൂപ്പി കാത്തു നിന്നു.
മുനി രാമനോട് കുശലം ചോദിച്ചിട്ട് ഇങ്ങനെ പറഞ്ഞു:. ‘സാധാരണക്കാരെപ്പോലെ എന്തുകൊണ്ടാണ് നീ ശോകാകുലനായി വര്‍ത്തിക്കുന്നത്? സീതയെ രാവണന് ബലം പ്രയോഗിച്ച് കൊണ്ടുപോയ വൃത്താന്തം ഞാനും അറിഞ്ഞു. ആ ദശാനനന്‍ സ്വന്തം നാശത്തിലേയ്ക്കാണ് പതിച്ചത് എന്നറിയുന്നില്ലല്ലോ! രാമാ, നിന്റെ അവതാരോദ്ദേശം തന്നെ ആ പൗലസ്ത്യനെ വധിക്കുക എന്നതാണ്.
സീതാപഹരണം അതിനൊരു കാരണമായി എന്നേയുള്ളു. വൈദേഹിയുടെ പൂര്‍വ്വവൃത്താന്തം കേള്‍ക്കൂ. ഒരിക്കല്‍ തപസ്സിലേര്‍പ്പെട്ടിരുന്ന ഒരു ഋഷികന്യകയെക്കണ്ട് മോഹിച്ച രാവണന് അവളോട് തന്റെ ഭാര്യയാവണം എന്നഭ്യര്‍ത്ഥിച്ചു. എന്നാല്‍ അവള് അതിന് വശംവദയായില്ല ക്രോധത്തോടെ രാവണന് അവളുടെ മുടിയില്‍ കടന്നു പിടിച്ചു. അന്യപുരുഷന് തൊട്ട് ദേഹം അശുദ്ധമായതിനാല്‍ അവള് അതിനെ ത്യജിക്കാന്‍ തീരുമാനിച്ചു. അതിനു മുന്‍പ് രാവണനെ ശപിക്കുകയും ചെയ്തു. ‘നിന്നെ വധിക്കാനായി ഞാന്‍ അയോനിജയായി ഈ മണ്ണില്‍ത്തന്നെ ഇനിയും പിറക്കും.’ സാക്ഷാല്‍ രമയുടെ അംശമായ സീതയെ രാവണന് കട്ടത്, പൂമാലയെന്ന് വിചാരിച്ച് സര്‍പ്പത്തെ കഴുത്തിലിട്ടതുപോലെയായി.
വംശം മുടിക്കാന്‍ ഈയൊരു കര്‍മ്മം മതി. ദേവന്മാര് അഭ്യര്‍ത്ഥിച്ചിട്ടാണല്ലോ അസുരനിഗ്രഹത്തിനായി അങ്ങ് ഈ ജന്മമെടുത്തിരിക്കുന്നത്. ധൈര്യമായിരിക്കൂ. സീത ലങ്കയില്‍ നിന്നെ സദാ മനസ്സില്‍ വിചാരിച്ചുകൊണ്ട് വിവശയെങ്കിലും പരിശുദ്ധയായി കഴിയുന്നു. ആ ദേവിക്ക് യാതൊരാപത്തും ഉണ്ടാവുകയില്ല. ഇന്ദ്രന് കാമധേനുവിന്റെ പാല് സീതയ്ക്കായി എത്തിച്ചു. അമൃത്പോലുള്ള ആ പാല് അത് കുടിച്ച് ക്ഷുത്തടങ്ങിയ ദേവിയെ ഞാന്‍ ആകാശമാര്‍ഗ്ഗേ പോവുമ്പോള്‍ കണ്ടിരുന്നു.
ഇനി ആ ദുഷ്ട രാവണനെ വധിക്കാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞു തരാം. അങ്ങ് തുലാമാസത്തില്‍ ശ്രദ്ധാപൂര്‍വ്വം ഒരു വ്രതമനുഷ്ഠിക്കണം. നവരാത്രോപവാസം, ദേവീ പൂജ എന്നിവ ജപഹോമങ്ങളോടെ അനുഷ്ഠിച്ച് സര്‍വ്വ സിദ്ധികളും സ്വായത്തമാക്കാം. ആ ചണ്ഡികാദേവിയ്ക്കായി ശുദ്ധമൃഗങ്ങളെ മന്ത്രപൂര്‍വ്വം ബലിയര്‍പ്പിച്ച് നിനക്കും ശക്തിയാര്‍ജ്ജിക്കാം.
ത്രിമൂര്‍ത്തികളും ഇന്ദ്രനുമെല്ലാം പണ്ട് ഈ യജ്ഞം അനുഷ്ഠിച്ച് ദേവിയുടെ അനുഗ്രഹം നേടിയിട്ടുണ്ട്. സുഖിയായിരിക്കുന്നവരും ഈ യജ്ഞം അനുഷ്ഠിക്കേണ്ടതാണ്. അപ്പോള്‍പ്പിന്നെ ദുഃഖാകുലന് ഇത് ഒഴിച്ച് കൂടാത്തതാണ് എന്ന് നിശ്ചയം. വിശ്വാമിത്രന്, ഭൃഗു, കശ്യപന്, വസിഷ്ഠന്, ബൃഹസ്പതി എന്നിവര്‍പോലും ഈ വ്രതം നോക്കിയവരാണ്.
അതിനാല്‍ രാവണവധാര്‍ത്ഥമായി അങ്ങും വ്രതം നോറ്റാലും. ഇന്ദ്രന് വൃത്രനെ കൊന്നതും രുദ്രന് ത്രിപുരാന്തകനായതും ഈ വൃതബലത്താലാണ്. വിഷ്ണു ഈ വ്രതം നോറ്റത് മേരുവില്‍ വെച്ചാണ്. അത് മധുവിനെ നിഗ്രഹിക്കാനായിരുന്നു.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: