പാവങ്ങളുടെ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സിപിഎം പക്ഷെ ദളിതരെ പാവങ്ങളായല്ല കാണുന്നത്, പീഡിപ്പിക്കപ്പെടേണ്ടവരായിട്ടാണ്. ഇതിന്റെ പ്രത്യക്ഷ തെളിവാണ് ആദിവാസി ഗോത്രമഹാസഭയും സാധുജന വിമോചന മുന്നണിയും മറ്റും സിപിഎം വിരുദ്ധരായി മാറിയത്. ഒരുകാലത്ത് കമ്മ്യൂണിസ്റ്റുകാരനായിരുന്ന ചെങ്ങറ സമരനേതാവ് ളാഹ ഗോപാലനും ഇപ്പോള്‍ സിപിഎം വിരുദ്ധനാണ്.
സ്വാമി വിവേകാനന്ദന് കേരളത്തെ ‘ഭ്രാന്താലയം’ എന്ന് വിശേഷിപ്പിച്ചത് സമൂഹത്തില്‍ നിലനിന്ന തീണ്ടല്-തൊട്ടുകൂടായ്മ മൂലമാണ്. ക്ഷേത്രപ്രവേശന വിളംബരം ഇതിന് ഒരു പരിധിവരെ മാറ്റം വരുത്തി. അധഃസ്ഥിതര്‍ സാമൂഹ്യ മുഖ്യധാരയുടെ ഭാഗമാവുകയും ചെയ്തു. എന്നാല്‍ ഇതിനുവിരുദ്ധമാണ് ഇപ്പോള്‍ നടക്കുന്ന പല സംഭവങ്ങളും. ദളിത് വിദ്യാര്‍ത്ഥിയായ ജിഷയുടെ കൊലപാതകം ഇതിന് തെളിവാണ്.
കണ്ണൂരില്‍ ദളിത് സഹോദരിമാരുടെ നേരെ നടന്ന അക്രമം സിപിഎമ്മിന്റെ നിഷേധാത്മക സമീപനത്തിന്റെ തെളിവാണ്. കുട്ടിമാക്കൂലിലെ ദളിതരായ അഞ്ജനയെയും സഹോദരിയെയും സിപിഎം നിയന്ത്രിത പോലീസ് പിടിച്ച് ജയിലില്‍ അടച്ചത് ജാമ്യംലഭിക്കാത്ത കുറ്റത്തിനാണ്. സംഭവം നടന്നത് ഇക്കഴിഞ്ഞ ജൂണ്‍ 11 നാണ്. ഈ സഹോദരിമാര്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമമനുസരിച്ച് കേസ് കൊടുത്തിരിക്കുകയാണ്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സാധാരണ നിലയിലുള്ള ജീവിതം അസാധ്യമാണ്.
അറസ്റ്റിലായ ഒരു ദളിത് യുവതി തന്റെ പിഞ്ചുകുഞ്ഞിനെയുംകൊണ്ടാണ് ജയിലില്‍ പോയത്. ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ മനുഷ്യത്വരഹിതമായ പ്രതികരണം സ്ത്രീ കുട്ടിയുമായി ജയിലില്‍ പോകുന്നത് ആദ്യസംഭവമല്ല എന്നായിരുന്നു.
സാഹിത്യകാരനായ സക്കറിയ പറയുന്നത് കേരളത്തില്‍ സ്റ്റാലിന് യുഗത്തിലെ ‘ഗുലാഗ്’ നിലവില്‍ വന്നിരിക്കുകയാണ് എന്നാണ്.
സിപിഎം ഇപ്പോള്‍ ദളിത് ബഹിഷ്കരണ നയമാണ് സ്വീകരിക്കുന്നത്. ജയില്‍ മോചിതയായശേഷം അഞ്ജന ആത്മഹത്യാശ്രമം നടത്തി ഇപ്പോള്‍ ആശുപത്രിയിലാണ്. ഷംസീര്‍ എന്ന സിപിഎം എംഎല്‍എയും ഡിവൈഎഫ്ഐ നേതാവ് ദിവ്യയും അഞ്ജനയുടെ കുടുംബത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന അപവാദപ്രചാരണങ്ങളാണ് അഞ്ജനയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതും. സി.കെ.ജാനുവിനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത് സിപിഎം കാലങ്ങളായി തുടരുന്ന ദളിത് വിരുദ്ധ സമീപനമാണ്.
സിപിഎമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ഈ ദളിത്-വിരുദ്ധ നയം കേരളത്തെ മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാക്കി മാറ്റും. ഇതിന്റെ സൂചനയാണ് കണ്ണൂരിലെ ദളിത് കുടുംബത്തിനുനേര്‍ക്ക് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും കാണിക്കുന്ന ധാര്‍ഷ്ട്യം. കുറ്റംചെയ്തവരെ നിയമത്തിന് മുന്പില് കൊണ്ടുവരാനല്ല, ഇരകളെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് അധഃസ്ഥിതര്‍ക്കും ജീവിക്കാനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിപക്ഷമായ ബിജെപി പുതിയ സമരമുഖം തുറക്കാന്‍ പോകുന്നത്.
സിപിഎമ്മില്‍നിന്ന് അകന്ന സി.കെ.ജാനു ഇപ്പോള്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയ്ക്കൊപ്പമാണ്. കേരളം ഭരിക്കുന്ന സിപിഎം പിന്നാക്കക്കാരോട് കാണിക്കുന്ന അക്രമം സഹിക്കാവുന്നതിലും അധികമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറയുന്നു. കേരളത്തെ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും കശാപ്പുശാലയാക്കി മാറ്റാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കണ്ണൂരില്‍ ദളിത് സഹോദരിമാര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയത് ന്യായീകരിക്കാനാവില്ല എന്ന്
ബിജെപി നേതാവു കൂടിയായ അഭിഭാഷകന് ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തുന്നു.
കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ നഴ്സിങ് കോളേജില്‍ ക്രൂരമായ റാഗിങ്ങിനിരയായ ദളിത് പെണ്‍കുട്ടിയെ മലയാളികളായ സഹപാഠികള്‍ അധിക്ഷേപിച്ചത് അവളെ കറുമ്പി എന്ന് വിളിച്ചായിരുന്നു. കക്കൂസ് കഴുകാന്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിപ്പിച്ചതിന്റെ ഫലമായി ഈ വിദ്യാര്‍ത്ഥിയുടെ അന്നനാളം ദ്രവിച്ചിരിക്കുകയാണ്.
ആറുമാസത്തേക്ക് ഒന്നും കഴിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവം നടന്നത് കോണ്‍ഗ്രസ് ഭരണമുള്ള കര്‍ണാടകയിലായതിനാല്‍ കേരളത്തിലെ സഖാക്കള്‍ക്ക് മിണ്ടാട്ടമില്ല. ഇതും സിപിഎമ്മിന്റെ ദളിത് വിരുദ്ധമനോഭാവം പുറത്തുകൊണ്ടുവരുന്നുണ്ട്. കേരളത്തില്‍ ദളിത് പീഡനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അവര്‍ക്കെങ്ങനെ കര്‍ണാടകയിലെ ദളിത് പീഡനത്തെ വിമര്‍ശിക്കാനാവും! കേരളം സിപിഎം ഭരണത്തിനുകീഴില്‍ സ്വാമി വിവേകാനന്ദന് പറഞ്ഞപോലെ വീണ്ടും ഭ്രാന്താലയമാകുകയാണോ? സാക്ഷര കേരളം, സാംസ്കാരിക കേരളം, സമത്വ കേരളം-ഇതെല്ലാം അര്‍ത്ഥശൂന്യമായ വാക്കുകള്‍ ആണെന്നാണ് മുന്‍പറഞ്ഞ സംഭവങ്ങള്‍ തെളിയിക്കുന്നത്.
കേരളം സാംസ്കാരികമായി പുറകോട്ട് പോകുന്നെങ്കില്‍ അതിനുത്തരവാദിത്വം സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനുമുണ്ട്. കാരണം അവരാണ് രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തി കേരളീയ നവോത്ഥാനം അട്ടിമറിച്ച് ഭ്രാന്താലയത്തില്‍നിന്ന് തീര്‍ത്ഥാലയമായിക്കൊണ്ടിരുന്ന കേരളത്തെ വീണ്ടും അധഃപതനത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: