ചാരുംമൂട്: അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ നൂറനാട് അര്‍ച്ചന എന്‍ജിനീയറിംഗ് കോളേജിന്റെ അംഗീകാരം സാങ്കേതിക സര്‍വ്വകലാശാല റദ്ദാക്കി.
കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പരിഹരിക്കാന്‍ വേണ്ടത്ര സമയം നല്‍കിയിരുന്നെങ്കിലും ഈ കാലയളവില്‍ കോളേജ് മാനേജ്മെന്റ് കാര്യമായ ഒന്നും ചെയ്യാന്‍ തയ്യാറാവാത്തതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം റദ്ദായത്.
മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലായി 105 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം കോളേജില്‍ ചേര്‍ന്നത്. ഈ വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്നോട്ടുള്ള വിദ്യാഭ്യാസം പ്രതിസന്ധിയിലായത്.
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളോട് ടിസി വാങ്ങി മറ്റു കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടതോടു കൂടി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കോളേജില്‍ എത്തി അഡ്മിനിസ്ട്രേറ്ററെ തടഞ്ഞു വച്ചു.
തുടര്‍ന്ന് നൂറനാട് എസ്ഐ: മോഹനചന്ദ്രന്, എഎസ്ഐ: രാജേന്ദ്രന്‍പിള്ള എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അടുത്ത മാസം രണ്ടാം തീയതിക്കകം നിയമ പരമായ പരിഹാരം ഉണ്ടാക്കാമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഉറപ്പ് നല്കി. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: