മാന്നാര്‍: ഗ്ലാസ് ഇളകിയതിനെ തുടര്‍ന്ന് യാത്രാമധ്യേ വഴിയില്‍ ഓട്ടം നിലച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രക്കാരെ കളവ് പറഞ്ഞ് ഇറക്കിവിട്ടതായി പരാതി. ചെങ്ങന്നൂര്‍ ഡിപ്പോയിലെ ജെഎന്‍ 596 ജന്റം ബസിലെ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്നാണ് യാത്രക്കാരെ പറ്റിച്ചത്.
ചെങ്ങന്നൂരില്‍ നിന്നും പുലിയൂര് ബുധനൂര്‍ വഴി ആലപ്പുഴയിലേക്ക് സര്‍വ്വീസ് നടത്തുന്ന ഈ ബസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30ന് ബുധനൂര്‍ തോപ്പില്‍ പെരിങ്ങാട്ട് ചന്ത ജംഗ്ഷനില്‍ വെച്ചാണ് ഓട്ടം നിര്‍ത്തിയത്. ഇവിടെ നിര്‍ത്തിയ ശേഷം മുന്പോട്ട് പോകുമ്പോള്‍ ഇവിടെ റോഡില്‍ നിന്നിരുന്ന നാട്ടുകാരനാണ് മുന്‍വശത്തെ ഗ്ലാസ് ഇളകിയതായി ചൂണ്ടിക്കാട്ടിയത്.
ഇതേ തുടര്‍ന്ന് കണ്ടക്ടറും ഡ്രൈവറും കൂടി ഇതു വഴി വന്ന സ്വകാര്യ ബസില്‍ യാത്രക്കാരെ കയറി വിട്ടു. ടിക്കറ്റെടുത്തവര്‍ ആരും തന്നെ രണ്ടാമത് പണം കൊടുത്ത് യാത്ര ചെയ്യേണ്ട ആവശ്യമില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. ഈ റൂട്ടില്‍ കെ.എസ്.ആര് ടി സി ബസുകള്‍ വേറെയില്ല എന്നതിനാല്‍ ആളുകള്‍ ഇത് വിശ്വാസത്തിലെടുത്തു.
എന്നാല്‍ സ്വകാര്യ ബസില്‍ ഇക്കാര്യം ആവര്‍ത്തിച്ചപ്പോള്‍ കണ്ടക്ടര്‍ അംഗീകരിക്കുവാന്‍ കൂട്ടാക്കിയില്ല. സ്വകാര്യ ബസ് കേടാക്കുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്തു വാങ്ങുവാന്‍ കാണിക്കുന്ന വ്യഗ്രത ഇവിടെ എത്താണ് കാട്ടാത്തതെന്നും ഇതില്‍ സഞ്ചരിക്കണമെങ്കില്‍ ടിക്കറ്റ് എടുക്കണമെന്ന ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ വനിതകളടക്കം ഇരുപതോളം പേര് വീണ്ടും പണം കൊടുക്കേണ്ട അവസ്ഥ ഉണ്ടായി. പലരുടെയും കൈവശം ഇതിനാവശ്യമായ പൈസ ഇല്ലാത്തെ വലഞ്ഞു. പരിചയക്കാരോട് വാങ്ങിയാണ് ചിലര്‍ ടിക്കറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: