ന്യൂദല്‍ഹി: ഗുല്‍ബര്‍ഗ റാഗിങ് കേസില്‍ കര്‍ണ്ണാടക ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസ്. റാഗിങിന്റെ പേരില്‍ ദളിത് പെണ്‍കുട്ടിയെ ഫിനോള്‍ കുടിപ്പിച്ച സംഭവം ഗൗരവകരമാണെന്ന് വിലയിരുത്തിയ കമ്മീഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു. കോഴിക്കോട് ജില്ലാ കളക്ടര്‍, പോലീസ് സൂപ്രണ്ട് എന്നിവര്‍ക്കും മനുഷ്യാവകാശ കമ്മീഷന് നോട്ടീസയച്ചിട്ടുണ്ട്.
കര്‍ണ്ണാടകയിലെ ഗുര്ബര്ഗയിലെ അല്‍ ഖമര്‍ നേഴ്സിംഗ് കോളേജിലാണ് മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയെ ഫിനോള്‍ കുടിപ്പിച്ചത്. അന്നനാളത്തില്‍ പൊള്ളലേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗുല്‍ബര്‍ഗാ കോളേജ് അധികൃതരും കര്‍ണ്ണാടക പോലീസും സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന് ക്മ്മീഷന് കുറ്റപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളെപ്പറ്റി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണ്ണാടക ചീ്ഫ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കളക്ടര്‍, പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. രാഘവന് കമ്മറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കലാലയങ്ങളിലെ റാഗിംഗ് നിരോധിച്ചിട്ടുള്ളതാണെന്നും വിദ്യാര്‍ത്ഥികളെ റാഗിംഗില്‍ നിന്നും രക്ഷിക്കേണ്ട ഉത്തരവാദിത്വം കോളേജ് അധികൃതര്‍ക്കാണെന്നും കമ്മീഷന് വ്യക്തമാക്കി.
അതിനിടെ കര്‍ണ്ണാടക മുന്‍ മന്ത്രിയും നേഴ്സിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസിഡന്റുമായ ഖമറുള്‍ ഇസ്ലാം തന്റെ സ്ഥാപനത്തില്‍ നടന്നത് റാഗിംഗ് ആണെന്ന് സ്ഥിരീകരിച്ചു. ഇയാളുടെ ഉടമസ്ഥതയിലുള്ള 13ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്റി റാഗിംഗ് സെല്ലുകളില്ല. സംഭവം നടക്കുന്ന സമയം കര്‍ണ്ണാടക മന്ത്രിസഭാംഗമായിരുന്ന ഖമറുളിനെ കഴിഞ്ഞയാഴ്ചയാണ് മന്ത്രിസഭയില്‍ നിന്നൊഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: