കൊല്ലം: മത്സ്യബന്ധനത്തിനിടയില്‍ കപ്പലില്‍നിന്ന് വെടിയേറ്റ് മരിച്ച കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ ജലസ്റ്റിന്റെ മൃതദേഹം ഇന്നലെ രാവിലെ പത്തുമണിയോടെ മൂദാക്കര സെന്റ് പീറ്റേഴ്സ് പള്ളിയില്‍ സംസ്ക്കരിച്ചു. സംസ്കാര ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കിനാളുകളാണ് പള്ളി അങ്കണത്തിലേക്ക് ഒഴുകിയെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ രാവിലെ 8.15ഓടെയാണ് മൂദാക്കരയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്.
ജലസ്റ്റിന്റെ ആകസ്മിക മരണ വാര്‍ത്ത സൃഷ്ടിച്ച നടുക്കത്തില്‍ നിന്ന് മൂദാക്കര ഇതുവരെയും മോചിതമായിട്ടില്ല. ജലസ്റ്റിന്റെ ചേതനയറ്റ ശരീരം ഒരുനോക്കു കാണാന്‍ തടിച്ചുകൂടിയ ജനാവലിയെ നിയന്ത്രിക്കാന്‍ പോലീസിനും ഏറെ പ്രയാസപ്പെടേണ്ടി വന്നു. ജലസ്റ്റിനോടൊപ്പം വെടിയേറ്റുമരിച്ച പിങ്കുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കഴിഞ്ഞ ദിവസം ഉച്ചയോടെ തന്നെ തമിഴ്നാട്ടിലെ കുളച്ചലിലേക്ക് കൊണ്ടുപോയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങളിലുള്ളത് വെടിയുണ്ടയേറ്റതിന്റെ മുറിവുകള്‍ തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കോസ്റ്റല്‍ പോലീസ് വൃത്തങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ച ജലസ്റ്റിന്റെ മൃതദേഹത്തില്‍ പി കെ ഗുരുദാസന് എംഎല്‍എ, എന്‍. പീതാംബരകുറുപ്പ് എംപി, ജില്ലാകളക്ടര്‍ പി. ജി. തോമസ്, ബിജെപി സംസ്ഥാന സെക്രട്ടറി കെ.എസ്. രാജന്, ജില്ലാപ്രസിഡന്റ് വയയ്ക്കല്‍ മധു, ജനറല്‍ സെക്രട്ടറി അഡ്വ. രാജേന്ദ്രന് പിള്ള, സംസ്ഥാന സമിതി അംഗങ്ങളായ എം. സുനില്‍, ബി. സുനില്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, ജെ. മേഴ്സിക്കുട്ടിയമ്മ, അഡ്വ. വി. വി. ശശീന്ദ്രന് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തിനുള്ള അടിയന്തര സഹായമായി 10000 രൂപ കലക്ടര്‍ നല്കി. ഇന്നലെ രാവിലെ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍ മൂദാക്കരയിലെ വീട്ടിലെത്തി ജലസ്റ്റിന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് പത്തുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുന്നതോടൊപ്പം ആശ്രിതര്‍ക്ക് ജോലിയും നല്‍കണമെന്ന് ഓള്‍കേരള ഫിഷിംഗ് ആന്റ് അലൈഡ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിമലഫിലിപ്പ് ആവശ്യപ്പെട്ടു.
കായംകുളത്തിന് 30 നോട്ടിക്കല്‍ മെയില്‍ അകലെ പുറംകടലില്‍ വെച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവെയ്പുണ്ടായത്. കപ്പലില്‍ നിന്നുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് പേര് മരണപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഭീതിദമായ സാഹചര്യം ഒഴിവാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ നല്കാന് കേന്ദ്ര സര്‍ക്കാര്‍ മുഖേന സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. അതേ സമയം, നിലവിലുള്ള സമുദ്ര നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് ഇറ്റാലിയന്‍ ചരക്കു കപ്പല്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവെച്ചതെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. കപ്പലിനു നേരെ എന്തെങ്കിലും തരത്തിലുള്ള അക്രമം ഉണ്ടായാല്‍ മാത്രമേ വെടിവെക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂവെന്നിരിക്കെ യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിവെച്ചത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: