ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ പരിഷ്ക്കരണങ്ങള്‍ക്കെതിരെ ബിഎംഎസ് ദേശവ്യാപക പ്രക്ഷോഭത്തിലേക്ക്. ജൂലൈ 8ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വ്യാവസായിക മേഖലകളിലും ധര്‍ണ്ണ സംഘടിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ പരിഷ്ക്കരണങ്ങള്‍ക്കെതിരെ അതാത് എംപിമാര്‍ക്ക് നിവേദനം നല്കാന് നാഗ്പൂരില്‍ ചേര്‍ന്ന ബിഎംഎസ് ദേശീയ ഭാരവാഹിയോഗം തീരുമാനിച്ചു.
ദേശവ്യാപകരമായി പൊതുപണിമുടക്ക് നടത്തുന്നത് സംബന്ധിച്ച് ആഗസ്ത് 12-14 തീയതികളില്‍ ഭോപ്പാലില്‍ ചേരുന്ന ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനമെടുക്കുമെന്നും ബിഎംഎസ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ബിഎംഎസിന് ഉറപ്പ് നല്കിയ നടപടികള്‍ എത്രയും വേഗം ഉണ്ടാകണം. 2015 ആഗസ്ത് 28ന് ചേര്‍ന്ന യോഗത്തിലെ തീരുമാന പ്രകാരം തൊഴിലാളി വിരുദ്ധ പരിഷ്ക്കരണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ബിഎംഎസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തൊഴില്‍ നിയമ പരിഷ്ക്കരണങ്ങളുടെ പേരില്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് തൊഴില്‍മന്ത്രാലയത്തില്‍ നിന്നും ഉണ്ടാകുന്നത്. പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ കേന്ദ്ര ഇടപെടലുകള്‍, തൊഴിലാളി വിരുദ്ധമായ ടെക്സ്റ്റൈല്‍ പോളിസി, മാരിടൈം നയം, വിലക്കയറ്റം, ബാങ്കിംഗ് പരിഷ്ക്കരണങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന, കരാര്‍ തൊഴില്‍ പ്രശ്നത്തിലെ നിലപാടുകള്‍ എന്നിവ കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്നാണ് ബിഎംഎസിന്റെ ആവശ്യം.
നിരവധി തവണ ബിഎംഎസും കേന്ദ്രസര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും യോജിപ്പിലെത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് എത്രയും വേഗം നടപടികളുണ്ടായില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്ന തീരുമാനം ബിഎംഎസ് വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: