തലശ്ശേരി: തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ എംഎല്‍എക്കും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനുമെതിരെ കേസെടുത്തത് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത്. ജനകീയ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ശമിപ്പിക്കാന്‍ സിപിഎം-പോലീസ് ഒത്തുകളിയുടെ ഭാഗമായാണ് കേസെടുത്തതെന്ന് വ്യക്തമാവുകയാണ്.
സിപിഎം നേതാവും തലശേരി എംഎല്‍എയുമായ എ.എന്‍.ഷംസീറിനും ഡിവൈഎഫ്ഐ സംസ്ഥാന നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.പി.ദിവ്യക്കും എതിരെയായിരുന്നു ആത്മഹത്യാ പ്രേരണാകുറ്റത്തിന് തലശ്ശേരി പൊലീസ് കേസെടുത്തത്.
309 ഒപ്പം 109 വകുപ്പ് പ്രകാരം മാത്രമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇത് പ്രകാരം കേവലം മൂന്നു മാസം തടവോ പിഴയോ ലഭിക്കാനുളള സാധ്യത മാത്രമാണുളളതെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് 306 ഒപ്പം 511 വകുപ്പാണ് ചേര്‍ക്കുക. ഇതു പ്രകാരം 3 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ആത്മഹത്യാ പ്രേരണ.
എന്നാല്‍ പാര്‍ട്ടി നേതാക്കളെ രക്ഷിക്കാനായി നിസ്സാര വകുപ്പ് പാര്‍ട്ടി-ഭരണ നേതൃത്വങ്ങളുടെ അറിവോടെ ചേര്‍ക്കുകയായിരുന്നുവെന്നാണ് സൂചന. കുട്ടിമാക്കൂലിലെ സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവിന്റെ മക്കളായ അഖിലയെയും അഞ്ജനയെയും കോടതി റിമാന്റ് ചെയ്യുകയും ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം അഞ്ജന ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു.
ചാനല്‍ ചര്‍ച്ചകളിലൂടെ സിപിഎം നേതാക്കളായ എ.എന്‍.ഷംസീര്‍ എംഎല്‍എയും പി.പി.ദിവ്യയും നടത്തിയ പരാമര്ശങ്ങളിലുംസോഷ്യല്മീഡിയയിലുടെ നടത്തിയ അപവാദ പ്രചാരണത്തിലും മനംനൊന്താണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്.. സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തത് നിസാര വകുപ്പുകള്‍ ചേര്‍ത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: