കണ്ണൂര്‍: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് ഒരു മാസം പൂര്‍ത്തിയാക്കുന്നു. അധികാരത്തിലെത്തിയാല്‍ ഉടന്‍ നടപ്പിലാക്കുമെന്ന് വാഗ്ദാനം നല്കിയ മിക്ക പ്രഖ്യാപനങ്ങളും കടലാസില്‍ ഉറങ്ങുന്നു. മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെന്‍ഷനുകള്‍ അധികാരത്തിലെത്തിയ അടുത്ത ദിവസം വിതരണം ചെയ്യുമെന്ന് പ്രസംഗിച്ചു നടന്ന നേതാക്കള്‍ക്ക് പ്രഖ്യാപനങ്ങളെ സംബന്ധിച്ച് തികഞ്ഞ മൗനം.
മുന്‍ സര്‍ക്കാരിനെ പഴിചാരി ഖജനാവ് കാലിയാണെന്നും മറ്റുമുളള ഒഴിവുകഴിവുകള്‍ നിരത്തി വാഗ്ദാനങ്ങളില്‍ നിന്നും രക്ഷപ്പെടാനുളള ശ്രമത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. അധികാരമേറ്റെടുത്ത ആദ്യ ദിനം തന്നെ 800 രൂപയുളള ക്ഷേമ പെന്‍ഷനുകള്‍ ആയിരം രൂപയാക്കി കൊണ്ടുളള പ്രഖ്യാപനം വന്നെങ്കിലും വര്‍ദ്ധിപ്പിച്ചത് പോയിട്ട് നിലവില്‍ വിതരണം ചെയ്തിരുന്നത് പോലും നല്കാന് സാധിച്ചിട്ടില്ല
വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്ന പ്രഖ്യാപനങ്ങളുടെ സ്ഥിതി തീര്‍ത്തും ദയനീയമാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുളള അവശ്യവസ്തുക്കളുടെ വില കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ രണ്ടും മൂന്നും ഇരട്ടിയായി വര്‍ദ്ധിച്ചു.
മന്ത്രിമാരുടെ വിവാദ പരാമര്‍ശങ്ങളും വിവാദ തീരുമാനങ്ങളും അക്രമ സംഭവങ്ങളും കൊലപാകങ്ങളും മാത്രമാണ് ബാക്കിപത്രം. അധികാരം ഉപയോഗിച്ച് ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ദളിത്-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും നേരെ സിപിഎം നടത്തിയ അതിക്രമങ്ങളും കളളക്കേസുകള്‍ ചമച്ച സംഭവങ്ങളും നിരവധിയാണ്.
അധികാരം ലഭിച്ച ദിവസം തന്നെ മുഖ്യമന്ത്രിയുടെ നാട്ടില്‍ വ്യാപകമായ അക്രമങ്ങളാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ തുടങ്ങി കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്തും, പ്രത്യേകിച്ച് കണ്ണൂരിലും സിപിഎം നടത്തിയ അക്രമങ്ങള്‍ നിരവധിയാണ്.
തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് കുടുംബത്തിലെ രണ്ട് യുവതികളെ കളളക്കേസ് ചമച്ച് ജയിലിലടച്ച സംഭവം ഉള്‍പ്പെടെ ഭരണ കൂട ഭീകരതയാണ് കേരളത്തില്‍ നടന്നത്.
സ്പോര്‍ട്സ് രംഗത്തെ അതികായനായിരുന്ന മുഹമ്മദലിയുടെ വേര്‍പാടുമായി ബന്ധപ്പെട്ട് കായികമന്ത്രി ഇ. പി. ജയരാജന് നടത്തിയ അഭിപ്രായ പ്രകടനവും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജുബോബി ജോര്‍ജ്ജിനെ മന്ത്രി ഭീഷണിപ്പെടുത്തിയ സംഭവവും ഉള്‍പ്പെടെ മന്ത്രിമാരുടെ ഭാഗത്തു നിന്നും കഴിഞ്ഞ ഒരു മാസത്തിനുളളില്‍ നിരുത്തരവാദപരമായ തീരുമാനങ്ങളും നടപടികളുമാണ് ഉണ്ടായത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് ഹിന്ദു സന്യാസികള്‍ക്ക് നേരെ നടത്തിയ അപക്വമായ പരാമര്‍ശവും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ യോഗാദിനാചരണവുമായി ബന്ധപ്പെട്ട് യോഗാ സൂത്രത്തിനെതിരെ എടുത്ത നിലപാടുകളും പൊതു സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്ക് കാരണമായി. പോലീസ് തലപ്പത്തുള്‍പ്പെടെ സ്വന്തക്കാരായ ഉന്നതരെ തിരുകികയറ്റിക്കൊണ്ട് നടത്തിയ ഇളക്കി പ്രതിഷ്ഠകളും വിവാദങ്ങള്‍ക്ക് വഴിയൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: