തലശ്ശേരി: ചാനല്‍ ചര്‍ച്ചകളില്‍ അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടായതില്‍ മനംനൊന്ത് കുറ്റിമാക്കൂലിലെ ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇതിന് ഉത്തരവാദികളായ സിപിഎം നേതാക്കള്‍ക്കെതിരെ എസ്സി, എസ്ടി വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കണമെന്ന് കാണിച്ച് ഡിജിപിക്ക് പരാതി നല്കി.
സംഭവത്തിനുത്തരവാദികളായ തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീര്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ എന്നിവര്‍ക്കെതിരെ നിസാര വകുപ്പായ 306 പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഢന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും പ്രതികളെ നിസാര വകുപ്പുകളില്‍പ്പെടുത്തി കേസെടുത്ത് രക്ഷപ്പെടുത്താന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്. തലശ്ശേരി കുട്ടിമാക്കൂലിലെ രാജന്റെ മകള്‍ അഞ്ജനയായിരുന്നു ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്.
പിഞ്ചുകുഞ്ഞിനെ ജയിലിലടച്ചതിനെതിരെ ബാലാവകാശ കമ്മീഷനും ദളിത് യുവതികള്‍ക്ക് ജാമ്യം നിഷേധിച്ച മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതിയിലും പരാതി നല്‍കാനും നീക്കമുണ്ട്. ഇതുകൂടാതെ തലശ്ശേരി പോലീസിന്റെ നടപടികള്‍ക്കെതിരെ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും യുവതികള്‍ പരാതി നല്‍കും. ഇവരെ സഹായിക്കാനായി അഡ്വ.ടി.പി.പ്രഭാകരന് കണ്‍വീനറായി നിയമസഹായ സെല്‍ രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: