തിരുവനന്തപുരം : സംസ്ഥാന ബജറ്റ് അവതരണം പിറവം ഉപതെരഞ്ഞെടുപ്പിനു ശേഷം. തീയതി പിന്നീടു പ്രഖ്യാപിക്കും. നിയമസഭാ സമ്മേളനം മാര്‍ച്ച് ഒന്നിനു തന്നെ വിളിച്ചു ചേര്‍ക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും മാറ്റമുണ്ടാകില്ല. മന്ത്രിസഭാ യോഗം വീണ്ടും ചേര്‍ന്നു പുതിയ ശുപാര്‍ശകള്‍ ഗവര്‍ണറെ അറിയിക്കും. നേരത്തെ മാര്‍ച്ച് ഒന്പതിനു ബജറ്റ് അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പെരുമാറ്റച്ചട്ടത്തെ മാനിച്ചുകൊണ്ടായിരിക്കും ബജറ്റ് ചര്‍ച്ചകളെന്നും ധനമന്ത്രി പറഞ്ഞു.
മാര്‍ച്ച് 18നാണ് പിറവം ഉപതിരഞ്ഞെടുപ്പ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകുന്ന സാഹചര്യത്തിലാണ് ബജറ്റ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
ഉപതെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ നിയമസഭ ചേരുന്നതിന് സാങ്കേതിക തടസ്സമില്ലെങ്കിലും ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ക്ക് പരിമിതിയുണ്ട്. പെരുമാറ്റച്ചട്ടം നിലവില്‍വന്നുകഴിഞ്ഞാല്‍ പിന്നെ പൊതുവായി വോട്ടര്‍മാരെ ബാധിക്കുന്ന പ്രഖ്യാപനങ്ങള്‍ പാടില്ല. എറണാകുളം ജില്ലയില്‍ ഒരു പദ്ധതി പോലും പ്രഖ്യാപിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് തീയതി മാറ്റിവയ്ക്കുന്നത്. മാര്‍ച്ച് ഒന്നിനു നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഫയല്‍ കര്‍ണാടകയിലുള്ള ഗവര്‍ണര്‍ക്കു പോയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം വീണ്ടും വിളിച്ചുചേര്‍ത്ത് പുതിയ തീയതി നിശ്ചയിക്കാന്‍ തീരുമാനിച്ചത്.
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യത്തെ മൗലികമായ ബജറ്റാണ് മാര്‍ച്ച് ഒന്‍പതിന് അവതരിപ്പിക്കാനിരുന്നത്. മന്ത്രി കെ.എം. മാണി ഈ സര്‍ക്കാരിന്റ ആദ്യ ബജറ്റ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചെങ്കിലും അത് എല്‍ഡിഎഫ് ബജറ്റിന്റെ തിരുത്തല്‍ ബജറ്റായിരുന്നു.
ഏപ്രില്‍ ആദ്യമായിരിക്കും ഉപതെരഞ്ഞെടുപ്പ് എന്ന് കണ്ടാണു നിയമസഭാ നടപടികളടക്കം സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തേ തെരഞ്ഞെടുപ്പു കമ്മിഷനും ഈ സൂചന നല്‍കിയിരുന്നു. മാര്‍ച്ച് ബജറ്റ് മാസമായതിനാല്‍ അത് കമ്മീഷന് കണക്കിലെടുക്കുമെന്നാണു സര്‍ക്കാരും കരുതിയത്. സാധാരണ വെള്ളിയാഴ്ചകളിലാണ് ബജറ്റ് അവതരിപ്പിക്കുക. എന്നാല്‍ ഇത്തവണ അതിന് സാധ്യതയില്ല. മാര്‍ച്ച് 31നകം ബജറ്റ് പാസാക്കണം എന്നേ ഉള്ളൂ. 21 ബുധനാഴ്ച ബജറ്റ് അവതരിപ്പിക്കാനാണ് ഇപ്പോള്‍ ആലോചന. അധികം ചര്‍ച്ചകള്‍ ഇല്ലാതെ ബജറ്റ് പാസാക്കിയെടുക്കാന്‍ കഴിയും എന്ന ആശ്വാസം സര്‍ക്കാരിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: