കോട്ടയം: ജനറല്‍ ആശുപത്രിയായി പ്രഖ്യാപിച്ച കോട്ടയം ജില്ലാ ആശുപത്രി പരാധീനതകളുടെ നടുവില്‍. ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. ശരാശരി അയിരത്തി ഇരുനൂറിലധികം രോഗികള്‍ നിത്യേന എത്തുന്ന ഈ ആശുപത്രിയില്‍ സ്ഥലപരിമിതിയും ഏറെയുണ്ട്. പൊട്ടിപ്പൊളിഞ്ഞ തറയും അടര്‍ന്നു വീഴാറായ ചുവരുകളും ചോരുന്ന മേല്‍ക്കൂരകളും രോഗികള്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സ്ഥല സൗകര്യങ്ങള്‍ ഉണ്ടെങ്കിലും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ഇതുവരെ അധികൃതര്‍ക്ക് ആയിട്ടില്ല.
ആശുപത്രിയില്‍ വൈദ്യുതി മുടക്കം പതിവാണ്. വൈദ്യുതി ഇല്ലാതായാല്‍ പകരം പ്രവര്‍ത്തിപ്പിക്കാന്‍ ജനറേറ്റര്‍ ഉണ്ടെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണ്. ഈസമയം ആശുപത്രി അങ്കണം അപ്പാടെ ഇരുട്ടിലാണ്. വൈദ്യുതിയുടെ അഭാവത്തില്‍ എമര്‍ജന്‍സി ലാമ്പിന്റെ വെളിച്ചത്തിലാണ് കുത്തിവയ്പുകള്‍ പോലും നടക്കുന്നത്. ആശുപത്രിയങ്കണം ഇരുട്ടിലാകുന്നതോടെ സാമൂഹ്യവിരുദ്ധരുടെ ശല്ല്യവും രൂക്ഷമാണ്. വൃത്തിഹീനമായ ശുചിമുറികള്‍ മദ്യപന്മാരുടെ ഇടത്താവളമായി മാറിയിരിക്കുകയാണ്. വാര്‍ഡുകളില്‍ നിന്ന് രോഗികളുടെ പണവും മറ്റ് സാധനങ്ങളും മോഷണം പോകുന്നതും പതിവാണ്.
ആശുപത്രിയില്‍ ഏത്തുന്ന നിര്‍ദ്ധനരോഗികളെ പരിശോധനക്കായി പുറത്തെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പറഞ്ഞയയ്ക്കുന്നതായി പരാതിയുണ്ട്. എക്സ്റേ, സ്കാനിംഗ്, രക്തപരിശോധന എന്നിവയ്ക്കുവരെ രോഗികള്‍ പലപ്പോഴും ആശ്രയിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളെയാണ്. വൈദ്യുതി മുടക്കത്തിന്റെ പേരില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന കാരണത്താലാണ് ഇവരെ പുറത്തെ ലാബുകളിലേക്ക് അയയ്ക്കുന്നത്. പരിശോധനയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഉണ്ടെങ്കിലും പുറത്തേക്ക് രോഗികളെ പറഞ്ഞയയ്ക്കുന്നത് സ്വാകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന ആക്ഷേപവും നിലവിലുണ്ട്.
ഇടുങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളില്‍ രോഗികള്‍ക്ക് നട്ടംതിരിയാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ഒന്ന് വിശ്രമിക്കാന്‍പോലും ഇവിടെ ഇടമില്ല. സ്ഥലപരിമിതി മൂലം ന്യൂട്രീഷ്യന്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത് വരാന്തയിലാണ്. പൊട്ടിപ്പൊളിഞ്ഞ തറയില്‍ കാല്‍വഴുതി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് പരിക്കേല്‍ക്കുന്നതും ഇവിടെ പതിവാണ്. വൃത്തിഹീനമായ വാര്‍ഡുകളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ പോലും വേണ്ടത്ര സൗകര്യങ്ങളില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ ആശുപത്രി പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതുമൂലം പരിസരം ആകെ ദുര്‍ഗ്ഗന്ധപൂരിതമാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ ഇവ കുമിഞ്ഞുകൂടി കിടക്കുന്നതും ആരോഗ്യഭീഷണി ഉയര്‍ത്തുന്നുണ്ട്. മലിനജലം കെട്ടിക്കിടന്ന് ഇതില്‍ കൊതുകുകള്‍ മൊട്ടയിട്ട് പെരുകുന്നതായും പരാതിയുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. ആശുപത്രിയുടെ വികസനത്തിനായി ജില്ലാ പഞ്ചായത്തില്‍നിന്നും ലഭിക്കുന്നത് തുഛമായ തുകയാണ്. ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിനുള്ള യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: