മുണ്ടക്കയം/പെരുവന്താനം: രണ്ടര വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊന്നശേഷം അമ്മ ആത്മഹത്യക്കു ശ്രമിച്ചു. തലക്കടിയേറ്റ മൂത്ത മകള്‍ ഗുരുതരാവസ്ഥയില്‍. ഏന്തയാര്‍ ഈസ്റ്റ് പന്തപ്ലാക്കല്‍, സാജുവിന്റെ ഭാര്യ ജെസിയാണ് മകളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ അനീറ്റ(രണ്ടര)യാണ് കൊല്ലപ്പെട്ടത്.
മേലോരത്തെ സ്വകാര്യ എസ്റ്റേറ്റില്‍ വെളളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. മൂത്തമകള്‍ അനുമോളെ (ഏഴ്) തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടത്തിയ ശേഷം അമിതമായി ഗുളികകള്‍ കഴിച്ച ജെസിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അനുമോളെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സംഭവം സംബന്ധിച്ചു പെരുവന്താനം പോലീസ് പറയുന്നതിങ്ങനെയാണ്. നാലുവര്‍ഷം മുമ്പ് മേലോരത്തെ സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ് ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് സാജുവും കുടുംബവും താമസത്തിനായി ഇവിടെ എത്തുന്നത്.
മാനസിക രോഗത്തിനു ചികില്‍സയിലായിരുന്ന ജെസി വെളളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഇളയമകള്‍ അനീറ്റയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൂത്തമകള്‍ അനുമോളെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ടുണര്‍ന്ന സാജു അനുമോളുടെ മൂക്കിലൂടെ രക്തമൊലിച്ചുകിടക്കുന്നതാണ് കണ്ടത്.
അമിതമായി ഗുളികകഴിച്ച ജെസി അവശനിലയിലായിരുന്നു. ഉടന്‍ തന്നെ ലയത്തിന്റെ അടുത്തമുറിയില്‍ താമസക്കാരെ വിളിച്ചുണര്‍ത്തി മൂന്നുപേരെയും മുപ്പത്തിയഞ്ചാം മൈലിലെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അനുമോള്‍ക്കും ജെസിക്കും പ്രാഥമിക ചികില്‍സ നല്കിയ ശേഷം കോട്ടയത്തേക്കു കൊണ്ടുപോകുകയായിരുന്നു. അനീറ്റ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
ജെസിയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചികില്‍സയിലായ ഇവരെ പോലീസ് കാവലില്‍ ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടര വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താന്‍ ജെസി ശ്രമിച്ചിരുന്നതായും തങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയതെന്നും അയല്‍വാസി പോലീസിനോട് പറഞ്ഞു.
കുറച്ചു നാളുകളായി ജെസി രോഗത്തിനു മരുന്നു കഴിക്കുന്നില്ലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.
മേലോരം മരിയഗരോത്തി എല്‍.പി.സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനുമോള്‍. പീരുമേട് സി.ഐ. പി.വി. മനോജ്, പെരുവന്താനം എസ്.ഐ.മുരളീധരന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
കോട്ടയത്തുനിന്നും ഫോറന്‍സിക് വിദഗ്ധയെത്തി പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടു നല്കി. സംസ്കാരം ശനിയാഴ്ച രാവിലെ ഏന്തയാര്‍ സെന്റ് മേരീസ് പളളി സെമിത്തേരിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: