കോട്ടയം: മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടതോടെ ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പെരുകുന്നു. കഴിഞ്ഞ ഒരാഴ്ചയായി പകര്‍ച്ചപ്പനി മാത്രം ബാധിച്ച് രണ്ടായിരത്തിലധികം പേരാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയത്. വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ ഇതിന്റെ ഇരട്ടിയോളം വരും. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അമ്പത്തിനാല് പേര്‍ക്കാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്.
നിരീക്ഷണത്തിലുള്ള അമ്പത്തിയൊന്ന് രോഗികള്‍ വേറെയും. ഡങ്കിപ്പനിക്കുതന്നെ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചവര്‍ ഏറെയുണ്ട്. മലേറിയ, എലിപ്പനി തുടങ്ങിയ രോഗങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. എലിപ്പനിയെന്ന് സംശയിക്കുന്ന ആറോളം രോഗികള്‍ വിവിധ സര്‍ക്കാര്‍ ആശുപപത്രികളില്‍ നിരീക്ഷണത്തിലാണ്. ചിലയിടങ്ങളില്‍ മഞ്ഞപ്പിത്തം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മലേറിയ, കോളറ എന്നിവ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ചൊവ്വാഴ്ച 418 പേരും ബുധനാഴ്ച 543 പേരുമാണ് ചികിത്സതേടിയെത്തിയത്. ഇതില്‍ 153 പേരോളം കിടത്തിചികിത്സ തേടിയവരാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടക്കാത്തതിനാല്‍ കൊതുക് പെരുകാന്‍ ഇടയായതാണ് പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് ഇടയാക്കിയത്.
തെരഞ്ഞെടുപ്പ് സമയത്ത് ഫണ്ട് വിനിയോഗം നടത്താന്‍ കഴിയാതെ വന്നതാണ് പ്രതിരോധ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എന്‍ആര്‍എച്ച്എം ഫണ്ടിന്റെ വിനിയോഗം പോലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: