കൊച്ചി: ജിഷവധക്കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും തെളിവുകള്‍ സംബന്ധിച്ച് കൃത്യത ലഭിക്കാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നതിനിടെ ഡിജിപി നേരിട്ടെത്തി മൊഴിയെടുക്കാന്‍ ഒരുങ്ങുന്നു. ലോക്നാഥ് ബെഹ്റ ഇന്ന് നേരിട്ടെത്തി പ്രതിയെ ചോദ്യം ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. ബെഹ്റ എത്തുന്നതോടെ ബംഗാളിയിലും ഹിന്ദിയിലും മാറിമാറി ചോദ്യം ചെയ്യാന്‍ സാധിക്കും.
ദ്വിഭാഷിയെ ഒഴിവാക്കുന്നതോടെ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പ്രതിയെ ചോദ്യം ചെയ്യുന്ന വിവരങ്ങള്‍ പുറത്തുവിടരുതെന്ന് സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ഡിജിപി പ്രസ് കൗണ്‍സിലിന് അപേക്ഷ നല്കി.
കൊലപാതകത്തില്‍ രണ്ടാമതൊരാളുടെ സാന്നിദ്ധ്യം ബലപ്പെട്ടിട്ടുണ്ട്. ജിഷയെ കൊലപ്പെടുത്തിയ കത്തി സുഹൃത്ത് അനാറൂളിന്റെ കൈവശമാണെന്ന് നേരത്തെ അമീര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കൊല നടക്കുമ്പോള്‍ അനാറൂള്‍ സ്ഥലത്ത് ഉണ്ടായിരുന്നോയെന്ന് വ്യക്തമാക്കിയിട്ടില്ല. ജിഷയുടെ മൃതദേഹത്തില്‍ മുപ്പതോളം മുറിവുകളാണ് ഉള്ളത്. ഇതില്‍ നാലു മുറിവുകള്‍ തന്റെ ആക്രമണത്തില്‍ ഉണ്ടായതാണെന്ന് അമീര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ബാക്കിയുള്ള മുറിവുകള്‍ സംബന്ധിച്ച് വ്യക്തത വരണമെങ്കില്‍ അനാറൂളിനെ പിടികൂടിയാല്‍ മാത്രമെ സാധിക്കു. ജിഷയുടെ കൊലപാതകത്തിന് പിന്നാലെ വീട്ടില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ആറ് വിരല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ രണ്ടെണ്ണം മാത്രമേ തുടര്‍ന്നുള്ള അന്വേഷണത്തിന് ഉപയോഗപ്പെടുത്തിയിട്ടുള്ളൂ.
എന്നാല്‍ ജിഷയുടെ വീടിനുളളില്‍ നിന്ന് കണ്ടെടുത്ത ഗ്ലാസ് ജാറിലെ വിരല്‍പ്പാടുകള്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതി അമിര്‍ ഉള് ഇസ്ലാമിന്റേതല്ലെന്നാണ് പരിശോധനാ ഫലം. അജ്ഞാതന്റെ വിരല്‍പ്പാടുകള്‍ അന്വേഷണസംഘത്തിന്റെ ഉത്തരം മുട്ടിക്കുന്നുണ്ട്. ജിഷയുടെ കുടുംബാംഗങ്ങളുടെ വിരല്പ്പാടല്ല ഇതെന്നും തെളിഞ്ഞിട്ടുണ്ട്. ഏപ്രില്‍ 29 ന് കൊലപാതകം നടന്നതറിഞ്ഞ് പലരും ജിഷയുടെ വീട്ടില്‍ എത്തിയിരുന്നു.
ഇങ്ങനെ എത്തിയ സമീവാസികളായ നിരവധി പേരുടെ വിരലടയാളവുമായി ഒത്തുനോക്കിയെങ്കിലും അതും യോജിച്ചില്ല. ഇതാണ് പുതിയ സംശയങ്ങള്‍ ഉയരാന്‍ ഇടയാക്കിയിരിക്കുന്നത്. അതേസമയം, അമീറിന്റെ ഡിഎന്‍എ പ്രൊഫൈല്‍ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാന്‍ കോടതി അനുമതി നല്കി.
കേസിലെ സുപ്രധാന തെളിവായി ഡിഎന്‍എ മാറിയതോടെയാണ് സാമ്പിളുകള്‍ കോടതിയുടെ അനുമതിയോടെ പരിശോധനയ്ക്ക് അയച്ച് സുതാര്യത ഉറപ്പാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇതിനിടെ കെട്ടിട ഉടമ ജോര്‍ജ്ജും പലചരക്ക് വ്യാപാരിയും അമീറിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: