തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രമുഖ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് അഡ്മിഷന് തരപ്പെടുത്തികൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി 3.5 കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ ഷാഡോ പോലീസ് പിടികൂടി. അതിയന്നൂര്‍ എസ്ബിഎസ് മന്‍സിലില്‍ ബഷീര്‍ (41)നെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
പടിഞ്ഞാറെകോട്ട സുബാഷ് നഗറില്‍ ഗോകുലത്തില്‍ ലക്ഷിന് ദേവിന് ചെന്നൈ എസ്ആര്‍എം മെഡിക്കല്‍കോളേജില്‍ എംബിബിഎസിന് അഡ്മിഷന് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് മാതാവ് ഡോ. ഭാനുമതിയുടെ കൈയില്‍നിന്ന് 58 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഈ വര്‍ഷം 2-ാം റാങ്ക് ജേതാവായ ലക്ഷിന് ദേവിന് കഴിഞ്ഞവര്‍ഷം തമിഴ്നാട്ടില്‍ അഡ്മിഷന് വേണ്ടിയാണ് പണം നല്‍കിയത്. കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബഷീര്‍ പണം തിരികെ നല്കാന് തയ്യാറാകാത്തതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന് പരാതി നല്കി. തുടര്‍ന്ന് ഷാഡോ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അനേ്വഷണത്തിലാണ് ഇയാള്‍ വലയിലായത്. എഐഎഡിഎംകെയുടെ കേരള ഘടകം സംസ്ഥാന നേതാവാണെന്നാണ് പറഞ്ഞാണ് മറ്റു പലരില്‍നിന്നും ഇതേ രീതിയില്‍ ഇയാള്‍ പണം തട്ടിയെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. എഐഎഡിഎംകെയുടെ കൊടിവച്ച ആഡംബര കാറില്‍ കറങ്ങി നടന്നാണ് ആള്‍ക്കാരെ വലയില്‍ വീഴ്ത്തി വന്‍തുകകള്‍ കൈപ്പറ്റിയിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ മുഖ്യപ്രചാരണത്തിന്റെ ചുമതല ബഷീറിനായിരുന്നു. കണ്ട്രോള് റൂം എസി പ്രമോദദ്കുമാര്, ഫോര്‍ട്ട് സിഐ മനോജ്, എസ്ഐമാരായ ഷാജിമോന്‍, ആല്‍ഫ്രഡ്, ഷാഡോ പോലീസുകാരായ യശോധരന്, സാബു, വിനോദ്, പ്രദീപ്, വിനോദ്, രഞ്ജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: