കൊച്ചി: രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ അറസ്റ്റിന് വഴങ്ങാതെ ഇറ്റാലിയന്‍ കപ്പലധികൃതര്‍ ഇന്ത്യയെ വെല്ലുവിളിക്കുന്നു. ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പോലീസും ഇറ്റാലിയന്‍ കോണ്‍സുലേറ്റും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു.
വെടിവെപ്പ് നടന്ന ഇന്ത്യന്‍ അതിര്‍ത്തിയിലല്ലെന്നും ഇതിന്റെ പേരില്‍ കേസെടുക്കാനാവില്ലെന്നുമാണ് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ധിക്കാരപരമായ സമീപനം. സംഭവം സംബന്ധിച്ച് വിശദമായ രേഖ നല്കുവാനും കോണ്‍സുലേറ്റ് കൊച്ചി പോലീസിനോട് ആവശ്യപ്പെട്ടു. സംഭവം സംബന്ധിച്ച വിശദമായ രേഖകള്‍ ഇറ്റാലിയന്‍ കോണ്‍സുലേറ്റിന് ഇന്ന് കൈമാറിയേക്കും.
അതേസമയം മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നവരെ അറസ്റ്റ് ചെയ്യണമെന്ന ഉറച്ച നിലപാടില്‍ത്തന്നെയാണ് പോലീസ്. എന്നാല്‍ ഇക്കാര്യംപ്രവൃത്തിപഥത്തില് എത്തിക്കാന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ട്.
ഇറ്റാലിയന്‍ കപ്പലധികൃതരുടെ വാദത്തെ കോസ്റ്റ് ഗാര്‍ഡ് ശക്തമായി എതിര്‍ക്കുന്നുണ്ട്. വെടിവെപ്പ് നടന്നത് ഇന്ത്യന്‍ അതിര്ത്തിക്കുള്ളില്തന്നെയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റാലിയന്‍ കപ്പലധികൃതരുടെ വാദം ശുദ്ധ ഭോഷ്ക്കാണെന്നും വെടിവെച്ചത് യാതൊരു പ്രകോപനവും ഇല്ലാതെയാണെന്നും കോസ്റ്റ് ഗാര്‍ഡ് റീജണല്‍ കമാന്‍ഡര്‍ ഐജി എസ്.പി.എസ്. ബസ്ര പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കപ്പല്‍ ഇന്ത്യയുടെ എക്ക്ലുസീവ് സോണിലായിരുന്നുവെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി. ആറ് സുരക്ഷാ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് ഉദ്ദേശിക്കുന്നത്. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചശേഷമേ അറസ്റ്റ് നടക്കുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. എന്തുവന്നാലും അറസ്റ്റ് ചെയ്യുമെന്ന നിലപാടില്‍തന്നെയാണ് പോലീസ്.
ഇതിനിടയില്‍ എണ്ണടാങ്കര്‍ ബെര്‍ത്തില്‍ കപ്പല്‍ അടുപ്പിച്ചു. പുറംകടലില്‍ നങ്കുരമിട്ടിരുന്ന കപ്പല്‍ തുമുഖത്ത് എത്തിക്കുവാനുള്ള നിര്‍ദ്ദേശം നേരത്തെ അനുസരിച്ചിരുന്നില്ല. ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ എത്തിയ ശേഷമാണ് വെള്ളിയാഴ്ച വെളുപ്പിന് കപ്പല്‍ അടുപ്പിക്കാനായത്.
തീരരക്ഷാ സേനയുടെ സമര്, ലക്ഷ്മീഭായി എന്നീ കപ്പലുകള്‍ ചേര്‍ന്നാണ് എന്റിക ലെക്സിയെ കൊച്ചിയിലെത്തിച്ചത്. എന്നാല്‍ കപ്പല്‍ പരിശോധിക്കുവാനോ കുറ്റവാളികളെ അറസ്റ്റ് ചെയ്യുവാനോ പോലീസിനായിട്ടില്ല. പോലീസിന് മുകളില്‍നിന്നുള്ള സമ്മര്‍ദ്ദമാണത്രേ ഇക്കാര്യത്തില്‍ തടസമായിരിക്കുന്നത്.
ഇറ്റാലിയന്‍ ചരക്കുകപ്പല്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചത് രാജ്യാന്തര സമുദ്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ വളരെയേറെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇത്തരത്തിലുള്ള നിയമലംഘനം അനുവദിക്കില്ലെന്നും ആന്റണി വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: