ചവറ: നീണ്ടകര തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി. തീരത്തെ അന്‍പതോളം വീടുകള്‍ ഏത് സമയവും കടലാക്രമണ ഭീഷണി നേരിടുകയാണ്. നീണ്ടകര പഞ്ചായത്തിലെ പോര്‍ട്ട്, വേട്ടുതറ വാര്‍ഡുകളിലാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി കടല്‍ക്ഷോഭം ശക്തമായിരിക്കുന്നത്. കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറി അഞ്ച് വീടുകളാണ് തകര്‍ന്നത്. നിരവധി വിടുകളിലാണ് വെള്ളം കയറിയത്. ഉയര്‍ന്ന് പൊങ്ങുന്ന തിരമാലകള്‍ പതിച്ച് വീടുകളുടെ ഷീറ്റുകള്‍, ഭിത്തികള്‍ എന്നിവ തകര്‍ന്നു. തീരഭാഗങ്ങളില്‍ താമസിക്കുന്ന ഇരുപതോളം വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച കടല്‍ഭിത്തിയുടെ ബലക്ഷയമാണ് കടല്‍കയറ്റം രൂക്ഷമാക്കിയതെന്ന് മത്സ്യത്തൊഴിലാളികള്‍ അധികൃതരോട് പറഞ്ഞു. പകലും രാത്രിയുമായി തുടരുന്ന കടല്‍ക്ഷോഭത്തില്‍ കിടപ്പാടം വരെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. കരയില്‍ നിന്നും നൂറ് മീറ്റര്‍ ഉള്ളിലോട്ട് പുലിമുട്ട് നിര്‍മ്മിക്കണമെന്ന് തീരവാസികള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടും കാലമേറെയായി.
കടല്‍കയറ്റം ശക്തമായതോടെ വെള്ളം കയറിയ വീടുകളില്‍ നിന്നും ഇവരെ മാറ്റിത്താമസിപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. എന്നാല്‍ വീട് വിട്ടുപോകാന്‍ തയ്യാറാകാതിരുന്ന മത്സ്യത്തൊഴിലാളികള്‍ ഒടുവില്‍ സെന്റ് ആഗ്നസ്, സെന്റ് സെബാസ്റ്റ്യന്‍ എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലേക്ക് മാറാന്‍ സന്നദ്ധമായതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: