മാരാരിക്കുളം: എഎസ് കനാലിലെ പോളവാരുന്നതിന്റെ പേരില്‍ സര്‍ക്കാരുകള്‍ പാഴാക്കിയത് കോടികള്‍. എന്നാല്‍ പണം നഷ്ടപ്പെട്ടതല്ലാതെ മറ്റൊരു നേട്ടവും ഉണ്ടായില്ല. എട്ടുകോടി രൂപയാണു ഹരിയാലി പദ്ധതിയിലൂടെ ചെലവാക്കിയത്.
ആര്യാട്, കഞ്ഞിക്കുഴി ബ്ലോക്കുകളുടെ ഭാരവാഹികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇതിനു നേതൃത്വം നല്‍കിയത്. മല്‍സ്യം വളര്‍ത്തല്‍, താറാവ് കൃഷി, പൂന്തോട്ട നിര്‍മാണം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാല്‍ പണം ചെലവായതല്ലാതെ നാട്ടുകാര്‍ക്കു പ്രയോജനമുണ്ടായില്ല. ബണ്ടു നിര്‍മാണത്തിന്റെ പേരിലും പൊതുഖജനാവിലെ കോടികള്‍ നഷ്ടപ്പെട്ടു.
വന്‍ അഴിമതിയാണ് കനാല്‍ നവീകരണത്തിന്റെ പേരില്‍ നടന്നിട്ടുള്ളത്. സിപിഎമ്മിന്റെ യുവനേതാവിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വന്‍തുകകള്‍ മുടക്കി ആരംഭിക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങളും സൗന്ദര്യവല്‍ക്കരണ നടപടികളും കനാലില്‍ മുങ്ങിപ്പോകുന്നു.
വേണ്ടത്ര പഠനം നടത്താതെയാണു ബണ്ടുകള്‍ സ്ഥാപിക്കുന്നത്. കുട്ടനാട് പാക്കേജില്പെടുത്തിയും പോളവാരി. ഈ ഇനത്തിലും നല്ലൊരു തുക ചെലവായി. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നടത്തിയ ശുചീകരണത്തിനു ചെലവായ തുക ഇതിനു പുറമെയാണ്. ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെ ബണ്ടുകള്‍ സ്ഥാപിച്ചതിനാല്‍ വെള്ളപ്പാച്ചില്‍ താങ്ങാനാവാതെ ബണ്ടുകള്‍ പലതവണ തകര്‍ന്നു.
കനാല്‍ക്കരയിലെ വാര്‍ഡുകളില്‍ വെള്ളം തിങ്ങി ഏറെ നാശനഷ്ടങ്ങളും നേരിട്ടു. നിസാരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ കോടികള്‍ ചെലവഴിച്ചിട്ടും നടക്കുന്നില്ല. മാലിന്യങ്ങള്‍ നിറഞ്ഞു പൈപ്പുകള്‍ അടഞ്ഞു കിടക്കുന്നതിനാലാണ് ഇപ്പോള്‍ വെള്ളക്കെട്ട് ഭീഷണി ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: