ആലപ്പുഴ: കായംകുളം ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തകഴി റയില്‍വേ സ്റ്റേഷന് സമീപമുള്ള കുന്നുമ്മ ലെവല്‍ ക്രോസ്സിന് (നമ്പര്‍. 102) പകരം അടിപ്പാത ( റോഡ് അസ്ഥര് ബ്രിഡ്ജ്) നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. 3.20 കോടി രൂപയാണ് ഇതിനു വേണ്ടി വകയിരുത്തിയിരിക്കുന്നത്.
നിലവിലുള്ള റയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുകയും രണ്ടാം പ്ലാറ്റ്ഫോം നിര്‍മ്മിക്കുകയും ചെയ്യുന്നതാണ്. ഒന്നാം പ്ലാറ്റ്ഫോമിനേയും രണ്ടാം പ്ലാറ്റ്ഫോമിനേയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഫൂട്ട് ഓവര്‍ ബ്രിഡ്ജും, പ്ലാറ്റ്ഫോം ഷെല്‍ട്ടറും നിര്‍മ്മിക്കുമെന്നും, റയില്‍വേ സ്റ്റേഷന് മുന്നിലുള്ള പാര്‍ക്കിങ്ങ് ഏരിയ വികസിപ്പിക്കും.
ഇതിനായി 2.30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് മൊത്തത്തില്‍ 5.50 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തകഴി റയില്‍വേ സ്റ്റേഷനില്‍ നടത്തുന്നത്. അമ്പലപ്പുഴ തിരുവല്ല റോഡില്‍ തകഴി സ്മാരകത്തിന് സമീപത്തുള്ള റയില്‍വേ ലെവല്‍ ക്രോസ്സിന് പകരം പുതിയ മേല്‍പ്പാലം പണിയുന്നതിന് റയില്‍വേ ബോര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
വളരെയധികം ഗതാഗത തിരക്കുള്ള അമ്പലപ്പുഴ തിരുവല്ല റോഡില്‍ തകഴി സ്മാരകത്തിന് സമീപത്തുള്ള റയില്‍വേ ലെവല്‍ ക്രോസ്സ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളി, ചക്കുളത്തുകാവ് ദേവി ക്ഷേത്രം, തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രശസ്ഥമായ ആരാധനാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഈ റോഡില്‍ തകഴി സ്മാരകത്തിന് സമീപത്തുള്ള റയില്‍വേ ലെവല്‍ ക്രോസ്സ് കാരണം തീര്‍ത്ഥാടകരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യം റയില്‍വേ മന്ത്രാലയത്തെ ബോദ്ധ്യപ്പെടുത്തിയെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായിതന്നെ ഈ ലെവല്‍ ക്രോസ്സിന് പകരം മേല്‍പ്പാലം നിര്‍മ്മിക്കണമെന്നും, അതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് നല്കിയ നിവേദനത്തില്‍ എംപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: