ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ ഘടനയും നടത്തിപ്പും മാറ്റുന്നത് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചുണ്ടന് വള്ളങ്ങളുടെ എണ്ണം 22 ആയി വര്‍ധിച്ചതിനാല്‍ ട്രാക്കുകളുടെ എണ്ണം നാലില്‍നിന്ന് അഞ്ചാക്കി ഉയര്‍ത്തണമെന്നും ശക്തമായ മത്സരം ഉണ്ടാകാന്‍ ഹീറ്റ്സ് മത്സരങ്ങളില്‍ ഫിനിഷ് ചെയ്യുന്ന സമയം കണക്കാക്കി വള്ളങ്ങളെ മത്സരങ്ങള്‍ക്ക് തിരഞ്ഞെടുക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പരിഗണിച്ചാണ് വിദഗ്ധ സമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ തീരുമാനിച്ചത്. സ്റ്റാര്‍ട്ടിങ് അടക്കമുള്ള നടത്തിപ്പ് കാര്യങ്ങളിലും കാലോചിതമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വള്ളംകളിയുടെ മുഖ്യസ്പോണ്‍സര്‍ക്കുള്ള നിരക്ക് 50 ലക്ഷം രൂപയാക്കാന്‍ യോഗം തീരുമാനിച്ചു. ടിക്കറ്റ് വില്പനയിലൂടെ 62 ലക്ഷം രൂപയും സംഭാവനകളിലൂടെ 15 ലക്ഷം രൂപയും ഓണ്‍ലൈന്‍ ടിക്കറ്റ് വില്പനയിലൂടെയും ബോട്ട് പാസിലൂടെയും രണ്ടു ലക്ഷം വീതവും പരസ്യ ചാര്‍ജായി മൂന്നു ലക്ഷം രൂപയും സമാഹരിക്കുകയാണ് ലക്ഷ്യം. 1.19 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. വള്ളംകളി നടത്തിപ്പിന് 1.47 കോടി രൂപയാണ് ഏകദേശ ചെലവ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: