ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേറിടാനുള്ള തീരുമാനത്തില്‍ ബ്രിട്ടനിലെങ്ങും രോഷം കനക്കുന്നു. പുതിയ ഹിതപരിശോധന വേണമെന്ന ആവശ്യവും ശക്തമായി. വീണ്ടും ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ ഇതിനകം പത്തു ലക്ഷം പേര് ഒപ്പിട്ടുകഴിഞ്ഞു.
ഓണ്‍ലൈനിലാണ് പരാതി പരക്കുന്നത്. പാര്‍ലമെന്ററി പരാതി വിഭാഗത്തിന്റെ വെബ്സൈറ്റ് പരാതി അറിയിക്കാനുള്ളവരുടെ തിരക്ക് കാരണം തകര്‍ന്നു. വെള്ളിയാഴ്ച മുതല്‍ ഹിതപരിശോധനയ്ക്ക് എതിരെ പരാതി ശക്തമായി. രണ്ടാം പരിശോധന വേണമെന്നാണ് പരാതിയിലെ ആവശ്യം.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്പെടുന്നതിനെ ശക്തമായി എതിര്‍ത്ത പ്രധാനമന്ത്രിയാണ് ഡേവിഡ് കാമറോണ്‍. ഇതില്‍ മനംനൊന്ത് അദ്ദേഹം രാജി പ്രഖ്യാപിച്ചിട്ടുമുണ്ട്. മൂന്നു മാസം കഴിഞ്ഞ് പുതിയ പ്രധാനമന്ത്രി വന്നിട്ട് വേര്‍പിരിയലിനുള്ള നടപടികള്‍ തുടങ്ങട്ടേയെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാല്‍ അതുപോരെന്നതാണ് സത്യം. ഇതിനുള്ള നടപടി ക്രമങ്ങളും ചര്‍ച്ചകളും അദ്ദേഹം തന്നെ നടത്തേണ്ടിവരുമെന്നാണ് സൂചന. നടപടികള്‍ ഉടന്‍ തുടങ്ങണമെന്നാണ് യൂണിയന്റെ ആവശ്യം. അവര്‍ വെള്ളിയാഴ്ച തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
അതിനിടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോയ ബ്രിട്ടന് കനത്ത തിരിച്ചടി. അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇതാദ്യമായി ബ്രിട്ടന് നെഗറ്റീവ് റേറ്റ് നല്‍കിയിരിക്കുകയാണ്. ബ്രിട്ടന് കടം നല്കിയാല് കുഴപ്പമില്ലെന്ന അവസ്ഥ (ക്രഡിറ്റ്വര്ത്തിനസ്)അപകടത്തിലായതായും മൂഡീസ് വ്യക്തമാക്കുന്നു. ഇനി ഇടപാടുകളില്‍ ദീര്‍ഘനാളുകള്‍ അനിശ്ചിതത്വംഉണ്ടാകാം, ആത്മവിശ്വാസം കുറയാം. മൂഡീസ് പറയുന്നു. സാമ്പത്തിക പ്രതിസന്ധി വരാനിടയുണ്ടെന്ന് ബ്രിട്ടീഷ് ധനകാര്യ മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: