ന്യൂദല്‍ഹി: തമിഴ്നാട് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ ഇവികെഎസ് ഇളങ്കോവന് രാജിവച്ചു. തെരഞ്ഞടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് രാജി. തെരഞ്ഞെടുപ്പു പരാജയത്തെത്തുടര്‍ന്ന് ഇളങ്കോവനെ മാറ്റാന്‍ സാധ്യതയുണ്ടെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച ഹൈക്കമാന്‍ഡിന് രാജിക്കത്ത് കൈമാറിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയെങ്കിലും തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്സിന് ഒരു മുന്നേറ്റവുമുണ്ടാക്കുവാനായില്ല. തമിഴ്നാട്ടില്‍ മത്സരിച്ച 41 സീറ്റുകളില്‍ 8 എണ്ണത്തില്‍ മാത്രമേ വിജയം കൈവരിക്കുവാന്‍ സാധിച്ചുള്ളു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളാണ് തോല്‍വിക്ക് കാരണമെന്ന് കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പി. ചിദംബരം അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കണ്ട് ഇളങ്കോവനെ മാറ്റണമെന്നാവശ്യപ്പെട്ടിരുന്നു. ആരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങിയല്ല രാജിയെന്ന്് ഇളങ്കോവനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഹൈക്കമാന്‍ഡ് രാജി സ്വീകരിച്ചിട്ടുണ്ട്. വിദേശ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ഗാന്ധി തിരിച്ചെത്തിയ ശേഷം പുതിയ അദ്ധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ അറിയിച്ചു.
തെരഞ്ഞെടുപ്പിനു ശേഷം തമിഴ്നാട് കോണ്‍ഗ്രസില്‍ രൂക്ഷമായ പ്രശ്നങ്ങളാണ് ഉടലെടുത്തിരുന്നത്. തകര്‍ന്നു തരിപ്പണമായ പാര്‍ട്ടിയെ ഡിഎംകെയുടെ സഹായത്തോടെയെങ്കിലും ഒന്ന് കരകയറ്റാനായിരുന്നു പരിപാടിയെങ്കിലും കൂടുതല്‍ തകര്‍ച്ചയിലേക്കാണ് പാര്‍ട്ടി നീങ്ങിയത്. ഇതിനെച്ചൊലി പാര്‍ട്ടിയില്‍ കടുത്ത ഭിന്നതയാണ്. രാജി അതിന്റെ തുടര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: