ഇടവെട്ടി: ഇടവെട്ടി പഞ്ചായത്തില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വയല്‍നികത്തല്‍ വ്യാപകമാകുന്നു. ഇടവെട്ടി തെക്കുംഭാഗം അട്ടക്കുളം പാടശേഖരം, തൊണ്ടിക്കുഴയ്ക്ക് സമീപമുള്ള പാടം, മാര്‍ത്തോമ പി.എച്ച്.സിക്ക് സമീപത്തെ പാടം എന്നിവയാണ് നിയമം ലംഘിച്ച് നികത്തിയത്. തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപത്തെ കാരക്കണ്ടം പാടശേഖരത്തിലൂടെ ഉണ്ടായിരുന്ന നടപ്പ് വഴി കഴിഞ്ഞ ദിവസം വയല്‍ നികത്തലിന്റെ മറപിടിച്ച് മണ്ണിട്ട് കല്ല് കെട്ടിയടയ്ക്കാന്‍ നീക്കം നടത്തിയിരുന്നു. ഇത് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. നെല്‍ക്കൃഷി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരും പഞ്ചായത്ത് ഭരണസമിതിയും വയല്‍ നികത്തുകാര്ക്കനുകൂലമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ മുഖം രക്ഷിക്കാന്‍ സിപിഎം വയല്‍നികത്തിനെതിരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്. എന്നാല്‍ ഇടത് പക്ഷക്കാരനായ വ്യക്തി വയല്‍ നികത്തുന്നത് തടയാന്‍ സിപിഎമ്മും എല്‍ഡിഎഫും ശ്രമിക്കുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറേക്കറോളം വയലാണ് ഇടവെട്ടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാഫിയ സംഘം നികത്തിയെടുത്തത്. വയല്‍ നികത്തലിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് ബിജെപി ഇടവെട്ടി പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. വയല്‍ നികത്താനെത്തുന്ന ലോറികള്‍ തടയാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: