കണ്ണൂര്‍: ഭാരതത്തില്‍ നടന്ന രണ്ടാം സ്വാതന്ത്ര്യസമരമായ അടിയന്തരാവസ്ഥയെകുറിച്ച് പുതു തലമുറയ്ക്ക് അവബോധം നല്‍കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന് പറഞ്ഞു.
കണ്ണൂരില്‍ അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ഫോറം സംഘടിപ്പിച്ച അടിയന്തരാവസ്ഥ 41-ാം വാര്‍ഷികവും പീഡിതസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക പാഠ്യപദ്ധതി തന്നെയുണ്ട്. എന്നാല്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ വേണ്ടി നടന്ന അടിയന്തരാവസ്ഥക്കെതിരായ സമരങ്ങളെക്കുറിച്ച് പഠിക്കാന്‍ പാഠ്യപദ്ധതിയില്ലെന്നത് വേദനാജനകമാണ്.
അടിയന്തരാവസ്ഥയും തുടര്‍ന്നുള്ള സമരപരിപാടികളും ചിലര്‍ ബോധപൂര്‍വ്വം മറച്ച് വെച്ചുവെന്നതാണ് വസ്തുത. രാഷ്ട്രനായകന്മാരും ചിന്തകന്മാരും ഗഹനമായി പഠിച്ചതിന് ശേഷമാണ് നമ്മുടെ ഭരണഘടനയില്‍ പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെകുറിച്ചും വ്യക്തമായി എഴുതിച്ചേര്‍ത്തത്.
എന്നാല്‍ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി ഭരണഘടനയെയും രാഷ്ട്രപതിയെയും മാധ്യമങ്ങളെയും നോക്കുകുത്തിയാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഭരണഘടനയെ അട്ടിമറിച്ചുകൊണ്ട് ഇന്ദിരാഗാന്ധി ഏകാധിപതിയെപോലെ പ്രവര്‍ത്തിക്കുകയായിരുന്നു. പ്രധാനമന്ത്രിക്കസേര ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഇന്ദിരാഗാന്ധി ഫാസിസ്റ്റ് നിലപാട് സ്വീകരിച്ചത്.
അടിയന്തരാവസ്ഥയില്‍ പങ്കെടുത്ത് കൊടിയ മര്‍ദ്ദനമേറ്റവര്‍ക്ക് ഇതുവരെയും നമ്മുടെ നാട്ടില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല. മിസ പോലുള്ള കരിനിയമങ്ങള്‍ പ്രകാരം ഏത് പൗരനെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാതെ തന്നെ ജയിലിലടക്കാന്‍ പോലീസിന് അധികാരമുണ്ടായിരുന്നു. തിരികെ ജീവനോടെ വീടുകളിലേക്ക് തിരിച്ച് പോകാമെന്ന പ്രതീക്ഷയില്ലാതെയാണ് പലരും സമരമുഖത്തെത്തിയത്. കരിനിയമങ്ങളുടെ മറവില്‍ പ്രമുഖ ദേശീയ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തിരുന്നു. മാധ്യമ സ്വാതന്ത്ര്യം നിഷേധിച്ചതിനാല്‍ കൊടിയപീഡനം ജനങ്ങള്‍ അറിഞ്ഞില്ല.
അടിയന്തരാവസ്ഥ തടവുകാര്‍ക്കെതിരെ പോലീസ് പുതിയ മര്‍ദ്ദനമുറ തന്നെ പുറത്തെടുത്തു. ഇത്തരമൊരു സഹനസമരം കൊണ്ടാണ് നമുക്ക് സ്വാതന്ത്ര്യം തിരികെ കിട്ടിയത്. അടിയന്തരാവസ്ഥക്കെതിരായ സമരം ഭാരതം മുഴുവന്‍ ശക്തിപ്രാപിച്ചതിന് പിന്നില്‍ രാഷ്ട്രീയ സ്വയംസേവക സംഘമുള്ളത് കൊണ്ടായിരുന്നുവെന്നും സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ചവരെ സംരക്ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷന് ജില്ലാ പ്രസിഡണ്ട് കെ.എന്‍. നാരായണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം എ. ദാമോദരന്‍, എ.കെ.ഗോവിന്ദന്, ആര്.കെ.ഗിരിധരന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി യു.മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: