ന്യൂദല്‍ഹി: അമേരിക്കയില്‍ നിന്നും 5,000 കോടി രൂപയ്ക്ക് പീരങ്കികള്‍ വാങ്ങാന്‍ കേന്ദ്രപ്രതിരോധമന്ത്രാലയം തീരുമാനിച്ചു. 145 അള്‍ട്രാ ലൈറ്റ് ഹൊവിറ്റ്സറുകള്‍ വാങ്ങാനാണ് പ്രതിരോധ ഏറ്റെടുക്കല്‍ സമിതിയുടെ തീരുമാനം. ഭാരത-ചൈന അതിര്‍ത്തി ലക്ഷ്യമിട്ട് രൂപീകരിക്കാന്‍ 2013ല്‍ തീരുമാനിച്ച മൗണ്ടന്‍ സ്ട്രൈക്ക് കോറിന് വേണ്ടിയാണ് പീരങ്കികള്‍ വാങ്ങുന്നത്.
ഭാരതം തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച ധനുഷ് ആര്‍ട്ടിലറി തോക്കുകളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും പ്രതിരോധമന്ത്രി മനോഹര്‍ പരീഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിവിധ പദ്ധതികളിലായി 28,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്കാണ് ഇന്നലെ നടന്ന യോഗം അനുമതി നല്‍കിയത്.
1990കളില്‍ നടന്ന ബോഫോഴ്സ് ആയുധ അഴിമതിക്ക് ശേഷം മൂന്നുപതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് വീണ്ടും പീരങ്കികള്‍ വാങ്ങാനുള്ള തീരുമാനം പ്രതിരോധമന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ കരസേനയുടെ മൗണ്ടന്‍ ഡിവിഷന് അഫ്ഗാന് യുദ്ധത്തിലുള്‍പ്പെടെ വിജയകരമായി ഉപയോഗിച്ച എം777 ഹൊവിറ്റ്സര്‍ പീരങ്കികള്‍ ജമ്മുകാശ്മീരില്‍ കരസേനയ്ക്ക് പ്രയോജനകരമാകും. മൂന്നു പതിറ്റാണ്ടായി ഭാരത കരസേന ഉപയോഗിക്കുന്ന ബോഫോഴ്സ് തോക്കുകള്‍ക്ക് പകരം ആധുനിക രൂപകല്‍പ്പനയോടെയുള്ള അമേരിക്കന്‍ പീരങ്കികള്‍ പുതിയ തീരുമാനത്തോടെ കരസേനയ്ക്ക് ലഭിക്കും.
കരാറില്‍ ലഭിക്കുന്ന 145 പീരങ്കികള്‍ ആദ്യ 25 എണ്ണം ഉപയോഗിക്കാന്‍ പാകത്തില്‍ ഉടന്‍ തന്നെ ലഭിക്കും. ബാക്കി മഹീന്ദ്രയില്‍ വെച്ചാണ് കൂട്ടിയോജിപ്പിക്കുക. ജബല്‍പൂരിലെ ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനോട് ധനുഷ് പീരങ്കികള്‍ എത്രയും വേഗം സേനയ്ക്ക് കൈമാറാനും നിര്‍ദ്ദേശമുണ്ട്. ബോഫോഴ്സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭാരതം തദ്ദേശീയമായി നിര്‍മ്മിച്ചതാണ് ധനുഷ്. ബോഫോഴ്സിന് 27 കിലോമീറ്ററാണ് പരിധിയെങ്കില് ധനുഷിന് 38 കിലോമീറ്റര്‍ ലഭിക്കും. അമേരിക്കയില്‍ നിന്നും ലഭിക്കുന്ന ഹൗറ്റ്സര് പീരങ്കികള്‍ക്കും 38 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: