ന്യൂദല്‍ഹി: ആണവ വിതരണ ഗ്രൂപ്പിലെ സ്ഥിരാംഗത്വം ഭാരതത്തിന് മുന്നില്‍ തുറന്നു തന്നെ കിടക്കുകയാണെന്ന് അമേരിക്ക. ഈ വര്‍ഷം അവസാനത്തോടെ ഭാരതം എന്‍എസ്ജിയിലെ അംഗരാഷ്ട്രമായി മാറുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ചില കാര്യങ്ങള്‍ കൂടി ഇതുമായി ബന്ധപ്പെട്ട് പൂര്‍ത്തീകരിക്കാനുണ്ടെന്നും വര്‍ഷാന്ത്യത്തോടെ ഭാരതത്തിന്റെ അംഗത്വം യാഥാര്‍ത്ഥ്യമായി മാറുമെന്നും അമേരിക്ക പറയുന്നു.
തന്ത്രപ്രധാന പങ്കാളിയായി അമേരിക്ക കരുതുന്ന ഭാരതത്തിന് എന്‍എസ്ജിയില്‍ അംഗത്വം നല്‍കുകയെന്നത് അമേരിക്കയുടെ ആവശ്യമായിത്തീര്‍ന്നിരിക്കുകയാണ്. എന്‍എസ്ജി പ്ലീനറി സമ്മേളനത്തിലും ഭാരതത്തിന്റെ എന്‍എസ്ജി പ്രവേശനത്തിനായി വിവിധ അംഗരാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയത് അമേരിക്കയാണ്. ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തിനായി വിവിധ അംഗരാജ്യങ്ങളുമായുള്ള ചര്‍ച്ച ഒരാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്നും ചര്‍ച്ചകളിലൂടെ തുറക്കുന്ന പാതയില്‍ ഭാരതത്തിന് അംഗത്വത്തിനുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്നും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി.
അതിനിടെ ചൈനയുമായുള്ള നയതന്ത്ര സമീപനത്തില്‍ ഭാരതം കാര്യമായ മാറ്റങ്ങള്ക്കൊരുങ്ങുന്നതായാണ് സൂചനകള്‍. സോളില്‍ ഭാരതത്തിന്റെ എന്‍എസ്ജി പ്രവേശനത്തെ എതിര്‍ത്തത് ചൈനയാണ്. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങുമായി ഭാരത പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയിട്ടും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ ചൈന തയ്യാറായിട്ടില്ല.
ഭാരതവും ജപ്പാനും അമേരിക്കയുമായി ചേര്‍ന്ന് ഏഷ്യയില്‍ നടത്തുന്ന സൈനിക പരിശീലനങ്ങളുള്പ്പെടെയുള്ള പ്രതിരോധസഹകരണമാണ് ചൈനയുടെ എതിര്‍പ്പിന് മുഖ്യകാരണം. ഇതിനെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാനുമായി ചേര്‍ന്നുള്ള തന്ത്രമാണ് ചൈന പ്രയോഗിക്കുന്നത്.
ചൈനയുടെ ശക്തമായ ലോബിയിംഗിനെ എതിര്‍ത്ത് 48 അംഗ എന്‍എസ്ജിയില്‍ 38 രാജ്യങ്ങളുടെ പിന്തുണ നേടാന്‍ ഭാരതത്തിന് സാധിച്ചത് വലിയ നേട്ടമായാണ് കരുതപ്പെടുന്നത്. മാത്രമല്ല, ചൈന ഭാരതത്തിന് എതിരാണെന്ന് അന്താരാഷ്ട്ര വേദികളില്‍ തുറന്നുകാട്ടാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അന്താരാഷ്ട്ര സമിതിയില്‍ ഭാരതത്തിന്റെ അംഗത്വത്തിന് വേണ്ടിയുള്ള സജീവ ചര്‍ച്ചകള്‍ ശക്തമായി നടത്താനും ഭാരത നയതന്ത്രജ്ഞര്‍ക്കായി.
ഇതിനായി ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരിശ്രമങ്ങളെയും അംഗരാജ്യങ്ങള്‍ ബഹുമാനത്തോടെ വീക്ഷിക്കുന്നതായി അമേരിക്കന്‍ നയതന്ത്രജ്ഞര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: