കൊച്ചി: പോലീസ് രചിക്കുന്ന കള്ളക്കഥകള്‍ വിശ്വസിച്ച് നിപരാധികളായവരെ റിമാന്റ് ചെയ്യുവാന്‍ കൂട്ടുനില്‍ക്കുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുവാന്‍ ഹൈക്കോടതി തയ്യാറാകണമെന്ന് ജനകീയ നീതിവേദി ചെയര്മാന് അഡ്വ.സുനില്‍ എം.കാരാണി. കണ്ണൂരില്‍ ദളിത് സ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം നടപടി സ്വീകരിക്കണം.
പോലീസ് ഭരണകൂട താല്‍പ്പര്യത്തിനനുസരിച്ച് കള്ളക്കേസെടുത്ത് ദളിത്-പാര്‍ശ്വവത്കൃത സമൂഹത്തില്പ്പെട്ടവര്ക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമ്പോള്‍ പ്രതികളോട് വിശദീകരണം ആരായാതെ മജിസ്ട്രേറ്റുമാര്‍ റിമാന്റ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് ജയിലിലടക്കുന്ന നടപടിക്കെതിരെ ഹൈക്കോടതി ശക്തമായ മാര്‍ഗനിര്‍ദ്ദേശം കീഴ്ക്കോടതികള്‍ക്കു നല്‍കാത്തതാണ് പിഞ്ചു കുട്ടികളെയുള്‍പ്പെടെ ജയിലില്‍ പാര്‍പ്പിക്കാന്‍ കാരണമായത്.
ഇത്തരം കേസുകളില്‍ വിവേചനാധികാരം ഉപയോഗിക്കാത്ത ന്യായാധിപന്മാരെ സര്‍വീസില്‍ നിലനിര്‍ത്തണമോ എന്ന് പുനര്‍ചിന്തിക്കാന്‍ ജുഡീഷ്യറി തയ്യാറാകണം. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുവാന്‍ ജനകീയ നീതിവേദി തീരുമാനിച്ചുവെന്ന് അഡ്വ.സുനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: