ന്യൂദല്‍ഹി: എംപിമാര്‍ ദത്തെടുത്ത ഗ്രാമങ്ങള്‍ക്ക് കേന്ദ്രഗ്രാമവികസനമന്ത്രാലയം റാങ്കിടുന്നു. രാജ്യത്തെ എഴുനൂറോളം ഗ്രാമങ്ങള്‍ക്കാണ് മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കിടുന്നത്. സന്‍സദ് ആദര്‍ശ് ഗ്രാമയോജനയുടെ ആദ്യ പാദ പദ്ധതികളുടെ ഭാഗമായാണ് ഗ്രാമങ്ങള്‍ക്ക് റാങ്കിംഗ് നടപ്പാക്കുന്നത്.
എംപിമാര്‍ സന്‍സദ് ഗ്രാമയോജന നടപ്പാക്കിയ വിധം, പദ്ധതിയുടെ പുരോഗതി, പദ്ധതി മൂലമുണ്ടായ ഫലം എന്നിവ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. പ്രധാനമായും ഗ്രാമവികസന പദ്ധതി, പഞ്ചായത്ത് ദര്‍പ്പണ്‍ എന്നിവയെ അടിസ്ഥാനമാക്കിയാകും റാങ്കിംഗ്. 35ഓളം ആഘാത സൂചികകള്‍ ചേര്‍ന്നതാണ് പഞ്ചായത്ത് ദര്‍പ്പണ്‍.
ഗ്രാമ വികസന പദ്ധതി പരിശോധിക്കുന്നതു വഴി ദത്തെടുത്ത ഗ്രാമത്തെ മാതൃകാ ഗ്രാമമാക്കി ഉയര്‍ത്താന്‍ എംപി നടപ്പാക്കുന്ന പദ്ധതികളെന്തൊക്കെയന്നതു സംബന്ധിച്ച വിവരം ലഭിക്കും. രോഗപ്രതിരോധ കുത്തിവെയ്പ്പുകള്‍, പോഷകാഹാര ലഭ്യത, വീടുകളുടെ വൈദ്യുതീകരണം, ജനസേവന കേന്ദ്രങ്ങള്‍, ശൗചാലയങ്ങള്‍, കുടിവെള്ള വിതരണ സംവിധാനം എന്നിവയടക്കം 35 ഘടകങ്ങളാണ് പഞ്ചായത്ത് ദര്പ്പണിലുള്ളത്. മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷം സന്‍സദ് ആദര്‍ശ ഗ്രാമ പദ്ധതി നടപ്പാക്കി വിജയിപ്പിക്കുന്നതില്‍ മുന്നിലുള്ള 20 ഗ്രാമങ്ങളെ കണ്ടെത്തും.
എംപിമാര്‍ കണ്ടെത്തിയ രാജ്യത്തെ എഴുനൂറോളം ഗ്രാമങ്ങളില്‍ പദ്ധതി പുരോഗമിക്കുകയാണെന്നും മറ്റു ഗ്രാമങ്ങളെക്കാള്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളില്‍ നടക്കുന്നുണ്ടെന്നുമാണ് മന്ത്രാലയത്തിന്റെ നിരീക്ഷണം.
2014 ഒക്ടോബര്‍ 11നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്‍സദ് ആദര്‍ശ് ഗ്രാമയോജന പ്രഖ്യാപിച്ചത്. എല്ലാ എംപിമാരും 2016 പൂര്‍ത്തിയാകും മുമ്പായി ഓരോ മാതൃകാ ഗ്രാമങ്ങള്‍ പൂര്‍ത്തീകരിക്കണം. 2019ഓടുകൂടി ഒരു എംപി രണ്ട് ഗ്രാമങ്ങള്‍ കൂടി മാതൃകാ ഗ്രാമങ്ങളായി വികസിപ്പിക്കാനാണ് സന്‍സദ് ഗ്രാമയോജന ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: