ഹരിപ്പാട്: അടിയന്തരാവസ്ഥയ്ക്കെതിരെ ത്യാഗോജ്ജ്വലമായ സമരം നടത്തിയതിന്റെ തിളങ്ങുന്ന ഓര്‍മ്മകളുമായി മണ്ണാറശാല വാസുദേവന്‍ നമ്പൂതിരി. 41 വര്‍ഷങ്ങള്‍ക്കപ്പുറം കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതിന്റെ നടുക്കുന്ന ഓര്‍മ്മയും നമ്പൂതിരിയുടെ മനസ്സില്‍ ഇന്നും മായാതെ നില്ക്കുന്നു.
1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ നിലവില്‍ വന്നപ്പോള്‍ അതിനെതിരെ ഹരിപ്പാട് പോലീസ് സ്റ്റേഷന് മുന്നില്‍ സംഘ പ്രവര്‍ത്തകരുമായി ചേര്‍ന്ന് നാളീകേരം ഉടച്ചതാണ് നമ്പൂതിരിയുടെ പേരിലുള്ള കുറ്റം. ഭാരത മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ചത് പോലീസുകാരെ പ്രകോപിപ്പിച്ചു. അന്നുരാത്രി ഹരിപ്പാട് എസ്ഐ കാട്ടാക്കട ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണ്ണാറശാല ഇല്ലത്തെത്തി വാസുദേവന്‍ നമ്പൂതിരിയെ പിടിച്ചുകൊണ്ടുപോയി.
അവിടെ ക്രൂരമായ മര്‍ദ്ദനം. അന്നുതന്നെ രാത്രി മറ്റ് സംഘം പ്രവര്‍ത്തകരെയും കയറ്റി പോലീസ് വണ്ടി ആലപ്പുഴ സബ്ബ് ജയിലിലേക്ക്. പതിനെട്ട് ദിവസം ആലപ്പുഴ ജയിലില്‍ കിടന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ 18 ദിവസം ജയില്‍ വാസം ശിക്ഷയായി പരിഗണിച്ച് വെറുതെ വിട്ടു.
ഒമ്പതുദിവസം കഴിഞ്ഞപ്പോള്‍ പോലീസ് വീണ്ടും മണ്ണാറശാല ഇല്ലത്തെത്തി. അന്തര്‍ജ്ജനത്തിന്റേയും പിഞ്ചുമക്കളുടേയും മുന്നില്‍ നിന്ന് വാസുദേവന്‍ നമ്പൂതിരിയെ പോലീസ് പിടിച്ചുകൊണ്ടുപോയി. വേദമന്ത്രോച്ചാരണത്തിന്റെ ശാന്തതയില്‍ നിന്നും തിരുമേനി വീണ്ടും ജയിലിലേക്ക്. ഹരിപ്പാട്ട് നിന്നും നമ്പൂതിരിയെ തിരുവനന്തപുരം ജയിലിലേക്കാണ് കൊണ്ടുപോയത്. ഹരിപ്പാട് നാരായണന്‍കുട്ടി, പള്ളിപ്പാട് പങ്കജാക്ഷന്, അയ്യപ്പന് എന്നിവരേയും പോലീസ് പിടികൂടി.
10 മാസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്നു. അവിടെ മര്‍ദ്ദനമൊന്നും ഏല്ക്കേണ്ടതായി വന്നിട്ടില്ലെന്ന് നമ്പൂതിരി പറഞ്ഞു.
തൃശൂര്‍ വിയ്യൂര്‍ ജയിലിലേക്ക് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വാസുദേവന്‍ നമ്പൂതിരി ആഭ്യന്തരവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയത് അംഗീകരിച്ചുകൊണ്ട് നമ്പൂതിരിയെ അങ്ങോട്ടുമാറ്റി.
പോലീസിന്റെ വലിയ വാഹനത്തില്‍ തൃശൂരിലേക്ക് പോകുന്നവഴി ഇല്ലത്തുചെന്ന് ഭാര്യയേയും മക്കളേയും കാണണമെന്ന ആഗ്രഹം പോലീസ് നിരാകരിച്ചു. എന്നാല്‍ ദേശീയപാതയില്‍ കരുവാറ്റ വൈരമന ഇല്ലത്തിന് സമീപം വണ്ടി നിര്‍ത്തി അവിടുത്തെ നമ്പൂതിരിയോട് കുശലം പറയാന്‍ അനുമതി നല്കി. എട്ടുമാസം തൃശൂര്‍ ജയിലില്‍ കഴിഞ്ഞതിനിടയില്‍ ഒരാഴ്ച പരോളില്‍ നാട്ടിലെത്തിയിരുന്നു. 18 മാസത്തെ ജയില്‍ വാസത്തിനൊന്നും നമ്പൂതിരിയുടെ സമരവീര്യത്തെ കെടുത്തുവാനായില്ല. ആര്‍എസ്എസിന്റെ ശക്തനായ ശാഖാ പ്രവര്‍ത്തകനായി എക്കാലവും പ്രവര്‍ത്തിച്ചു.
മണ്ണാറശാല ഇല്ലത്തെ എം.വി. ഗോവിന്ദന് നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റേയും ആറുമക്കളില്‍ രണ്ടാമനായിരുന്നു വാസുദേവന്‍ നമ്പൂതിരി. മണ്ണാറശാല സ്ക്കൂളിലെ വിദ്യാഭ്യാസത്തിന് പുറമെ സംസ്കൃതവും ഇംഗ്ലീഷും വശത്താക്കി. മണ്ണാറശാല ക്ഷേത്രത്തിലെ പൂജാകാര്യങ്ങള്‍ കഴിഞ്ഞുള്ള ബാക്കി മുഴുവന്‍ സമയവും ശാഖാ പ്രവര്‍ത്തനത്തിനുവേണ്ടി നീക്കിവെച്ചു.
മണ്ണാറശാല കാവിലെ ശാസ്താക്ഷേത്രത്തിന് മുന്നിലാണ് വൈകുന്നേരങ്ങളില്‍ ശാഖാ പ്രവര്‍ത്തനം നടത്തിയിരുന്നത്. പിന്നീട് അത് ക്ഷേത്രത്തിന് വെളിയിലേക്ക് മാറ്റി. ജയിലില്‍ കിടന്നപ്പോഴും അവിടെ സമാനചിന്താഗതിക്കാരെ ചേര്‍ത്ത് വാസുദേവന്‍ നമ്പൂതിരി ശാഖ നടത്തി. ജയിലില്‍ പ്രാര്‍ത്ഥന നടത്താനും സമയം കണ്ടെത്തിയിരുന്നു. മണ്ണാറശാല ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന വാസുദേവന്‍ നമ്പൂതിരിക്ക് ഇപ്പോള്‍ 78 തികഞ്ഞു.
പ്രായത്തിന്റെ അവശതകള്‍ ഉണ്ടായിട്ടും ശാഖാ പ്രവര്‍ത്തനങ്ങള്‍ സംസാരിക്കുമ്പോള്‍ നൂറുനാവാണ്.
സ്വേച്ഛാധിപത്യത്തിനെതിരെ പടപൊരുതി ഭാരത സ്വാതന്ത്ര്യത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച രണ്ടാം സ്വാതന്ത്ര്യസമര യോദ്ധാക്കള്‍ക്ക് സര്‍ക്കാരില്‍ നിന്നും പെന്ഷന് അനുവദിക്കണമെന്ന ആവശ്യം വാസുദേവന്‍ നമ്പൂതിരിക്കുണ്ട്. ഭാര്യ വത്സല അന്തര്‍ജ്ജനം എട്ട് വര്‍ഷങ്ങള്‍ മുന്‍പ് മരിച്ചു. മൂന്ന് പെണ്മക്കളും ഒരു മകനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: