കൊച്ചി: സരിതാനായര്‍ക്ക് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് കെ.ബി ഗണേഷ്കുമാര് എംഎല്‍എ. ജസ്റ്റിസ് ജി. ശിവരാജന് കമ്മീഷനില്‍ മൊഴി നല്‍കുകയായിരുന്നു ഗണേഷ്കുമാര്. സരിതയെ താന്‍ ആദ്യം കണ്ടത് 2012 ലാണെന്നും ഗണേഷ് പറഞ്ഞു.
ഒരിക്കല്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ താനുള്ളപ്പോള്‍ ലക്ഷ്മി നായരെന്ന് പരിചയപ്പെടുത്തിയ സരിതയും മറ്റ് രണ്ടുപേരും വന്നുകണ്ടു. അവര്‍ക്ക് ടീംസോളാര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനിയുണ്ടെന്നും തൃപ്പൂണിത്തുറയില്‍ ഹില്‍പാലസിനു സമീപമാരംഭിക്കുന്ന എനര്‍ജി മാര്‍ട്ടിന്റെ ഉദ്ഘാടനം താന്‍ നിര്‍വഹിക്കണമെന്നുമായിരുന്നു ആവശ്യം. ആ ദിവസം തനിക്ക് സൗകര്യമുണ്ടാകുമോയെന്ന് പരിശോധിക്കുന്നതിനായി പേഴ്സണല്‍ സെക്രട്ടറി വിശ്വനാഥന്റെ അടുക്കലേക്ക് പറഞ്ഞുവിട്ടു. ഷെഡ്യൂള്‍ ഡയറി പരിശോധിച്ചശേഷം അവര്‍ പറഞ്ഞ ദിവസം സൗകര്യപ്പെടില്ലെന്ന് അറിയിച്ചു.
പിന്നീട് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്ന് പേഴ്സണല്‍ സ്റ്റാഫിലുള്ള ആരോ ഒരാള്‍ വിശ്വനാഥന്റെ ഫോണില്‍ വിളിച്ച് എനര്ജിമാര്ട്ടിന്റെ ഉദ്ഘാടനം അന്ന് മന്ത്രിയായിരുന്ന താന്‍ തന്നെ നിര്‍വഹിക്കണമെന്ന് ശുപാര്‍ശ ചെയ്തു. ഇതനുസരിച്ച് തനിക്ക് എറണാകുളത്ത് മറ്റൊരു പരിപാടിയുണ്ടായിരുന്ന ദിവസം സമയം നല്‍കുകയും ചെയ്തു. എനര്‍ജി മാര്‍ട്ടിന്റെ ഉദ്ഘാടന ദിവസം താന്‍ സരിതയോട് ഔദ്യോഗികവസതിയില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചുതരാമോയെന്നാരാഞ്ഞു.
അതനുസരിച്ച് പാനല്‍ സ്ഥാപിക്കുകയും ചെയ്തു. ഈയിനത്തില്‍ 60,000 രൂപയുടെ ചെക്ക് നല്കി. പിന്നീട് പാനല്‍ തകരാറിലായപ്പോള്‍ അക്കാര്യം പറയുകയും ചെയ്തു. താനില്ലാത്ത ഒരുദിവസം സരിതയും മറ്റൊരാളും അറ്റകുറ്റപ്പണികള്‍ക്കായി വന്ന കാര്യം അറിഞ്ഞു. പിന്നീട് അവരെ കണ്ടിട്ടില്ല. ബിജുവിനെ നേരിട്ടു കാണുകയോ ഫോണില്‍ വിളിക്കുകയോ ചെയ്തിട്ടില്ല. അതിനുള്ള ഒരു സാഹചര്യവും ഉണ്ടായിട്ടുമില്ല. സരിത എഴുതിയതായി പറയുന്ന കത്ത് പിതാവ് ബാലകൃഷ്ണപിള്ള വായിച്ചിട്ടുണ്ടോയെന്ന് തനിക്ക് പറയാനാകില്ലെന്നും ഗണേഷ്കുമാര് മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: